മുൻ സർക്കാർ വാങ്ങിയത് പിഎം ശ്രീ ഫണ്ടല്ല, എസ്‌എസ്‌കെ ഫണ്ടെന്ന് വിവരം: കേന്ദ്ര രേഖകൾ

മുൻ  സർക്കാർ വാങ്ങിയത് പിഎം ശ്രീ ഫണ്ടല്ല, എസ്‌എസ്‌കെ   ഫണ്ടെന്ന് വിവരം:  കേന്ദ്ര രേഖകൾ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അവകാശപ്പെട്ടത് തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ  രേഖകൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് ശേഷം ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ ഫണ്ടല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിക്കായി കേന്ദ്രം നൽകിയ വിഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പിഎം ശ്രീ പദ്ധതിക്കായി ഫണ്ട് ലഭിച്ചെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം കേന്ദ്ര രേഖകൾ നിഷേധിക്കുന്നു. നവംബറിൽ ലഭിച്ച തുക സമഗ്ര ശിക്ഷാ പദ്ധതിക്കുള്ളതാണെന്ന് കേന്ദ്രം രേഖകളിൽ എടുത്തുപറയുന്നുണ്ട്. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടെങ്കിലും, സ്കൂളുകളുടെ പട്ടിക സമർപ്പിക്കുന്നതടക്കമുള്ള തുടർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. അതിനാൽ ഈ പദ്ധതിക്കായി ഫണ്ട് അനുവദിക്കാൻ കേന്ദ്രത്തിന് കഴിയില്ല.

സംസ്ഥാനത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷാ ഫണ്ട് പിഎം ശ്രീ പദ്ധതിയുമായി കേന്ദ്രം കൂട്ടിയിണക്കിയതോടെയാണ് കരാറിൽ ഒപ്പിടാൻ മുൻ സർക്കാർ നിർബന്ധിതരായത്. എന്നാൽ കരാർ മരവിപ്പിച്ചതോടെ തുടർ ഫണ്ട് ലഭ്യത തടസ്സപ്പെട്ടു. നിലവിൽ കേരളത്തിൽ നിന്ന് പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 47 വിദ്യാലയങ്ങളും കേന്ദ്രസർക്കാരിൻ്റെ  കീഴിലുള്ളവയാണ്. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ സ്വീകരിക്കണോ എന്നതിൽ സർക്കാർ രാഷ്ട്രീയ തീരുമാനമെടുക്കണം.