"സിനിമാ സെൻസർഷിപ്പ് കർശനമാക്കുക" : കേന്ദ്രത്തിന് കത്തെഴുതി സംസ്ഥാന സർക്കാർ

"സിനിമാ സെൻസർഷിപ്പ് കർശനമാക്കുക" :  കേന്ദ്രത്തിന് കത്തെഴുതി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സിനിമാ സെൻസർഷിപ്പ് കർശനമാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തെഴുതി സംസ്ഥാന സർക്കാർ. മലയാള സിനിമകളിൽ മയക്കു മരുന്നുകളുടെയും അക്രമണങ്ങളുടെയും വർധിച്ചുവരുന്ന ചിത്രീകരണവും പ്രദർശനവും കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. ഇവ തടയുന്നതിനായി സിനിമാ മേഖലയിലെ സെൻസർഷിപ്പ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി കേരള സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം കാണിക്കുന്ന സിനിമകളെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിൻ്റെ മുമ്പാകെയാണ് സർക്കാർ കത്ത് സമർപ്പണം നടത്തിയത്. അത്തരം സിനിമകളെക്കുറിച്ച് ലഭിച്ച പരാതികൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ റീജിയണൽ ഓഫിസിലേക്ക് അയച്ചതായും സർക്കാർ കമ്മീഷനെ അറിയിച്ചു.

സിനിമകളിലെ അനിയന്ത്രിതമായ ഉള്ളടക്കം പൊതുജനങ്ങൾക്കിടയിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന് കത്തെഴുതിയതായും കമ്മീഷനെ അറിയിച്ചു. മയക്കുമരുന്ന് ഉപയോഗമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന സിനിമാ രംഗങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചതായും ഒരു പ്രസ്‌താവനയിൽ പറഞ്ഞു.