കേരളത്തിൽ മദ്യം വാങ്ങാൻ 23 വയസ്സ് പ്രായപരിധി കർശനമാക്കുന്നു

കേരളത്തിൽ മദ്യം വാങ്ങാൻ 23 വയസ്സ് പ്രായപരിധി കർശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കടുപ്പിക്കാൻ എക്സൈസ് വകുപ്പ് ഒരുങ്ങുന്നു. നിലവിലുള്ള 23 വയസ്സ് പ്രായപരിധി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിൻ്റെ  ഭാഗമായി അയൽസംസ്ഥാനമായ കർണാടകയുടെ മാതൃകയിൽ ‘നോ ഐഡി – നോ എൻട്രി’ എന്ന കർശന നിബന്ധന കേരളത്തിലും കൊണ്ടുവരും. ഇത് സംബന്ധിച്ച ഔദ്യോഗിക ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ ഉന്നതതല ചർച്ചകൾക്ക് ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകും.കേരളത്തിൽ മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 21 വയസ്സിൽ നിന്നും 23 വയസ്സാക്കി ഉയർത്തിക്കൊണ്ട് 2017-ലാണ് സർക്കാർ ഉത്തരവിറക്കിയത്. 23 വയസ്സോ അതിന് മുകളിലുള്ളവർക്കോ മാത്രമേ മദ്യം വിൽക്കാവൂ എന്ന നിയമം വർഷങ്ങളായി പ്രാബല്യത്തിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ചെറിയ പ്രായത്തിലുള്ള കൗമാരക്കാരും യുവാക്കളും വ്യാപകമായി എത്തി മദ്യം വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിൻ്റെ  ശ്രദ്ധയിൽപ്പെട്ടിരുന്നു. നിയമം പേപ്പറിൽ മാത്രമായി ഒതുങ്ങുന്നു എന്ന ആക്ഷേപം ശക്തമായതോടെയാണ് കർശനമായ പുതിയ നടപടികളിലേക്ക് കടക്കാൻ വകുപ്പ് നിർബന്ധിതരായത്.

നിലവിൽ കർണാടകയിൽ ഈ നിയമം വളരെ വിജയകരമായി പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ നിബന്ധന കേരളത്തിൽ നടപ്പിലാകുന്നതോടെ പ്രായത്തിൽ സംശയം തോന്നുന്ന ആർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലാതെ മദ്യശാലകളിൽ പ്രവേശിക്കാനോ മദ്യം വാങ്ങാനോ സാധിക്കില്ല. ആധാർ കാർഡോ, വോട്ടർ ഐഡിയോ, ഡ്രൈവിങ് ലൈസൻസോ ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത രേഖകൾ കാണിച്ച് തങ്ങൾക്ക് 23 വയസ്സ് തികഞ്ഞു എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമേ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നും ബാറുകളിൽ നിന്നും ഇനി മദ്യം നൽകുകയുള്ളൂ. നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവർക്കോ പരിധിയിൽ താഴെയുള്ളവർക്കോ മദ്യം നൽകുന്ന ജീവനക്കാർക്കെതിരെയും ബാർ ഉടമകൾക്കെതിരെയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കാനും പുതിയ ശുപാർശയിൽ വ്യവസ്ഥയുണ്ട്.