മമതയ്ക്ക് കനത്ത തിരിച്ചടി: തൃണമൂൽ കോൺഗ്രസിൻ്റെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

   മമതയ്ക്ക് കനത്ത തിരിച്ചടി: തൃണമൂൽ കോൺഗ്രസിൻ്റെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 1,000 കോടിയിലധികം രൂപയുടെ ഫണ്ടുകൾക്കും ആസ്തികൾക്കും വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നു - ഈ മാസം ആദ്യം ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അരൂപ് ബിശ്വാസ്, നേതൃത്വത്തിലെ തർക്കത്തിനിടെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  ബാങ്കിന് കത്തെഴുതിയതോടെയാണ് നടപടിയുണ്ടായിരിക്കുന്നത് .പാർട്ടിയിലെ നേതൃത്വ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകുകയായിരുന്നു. കത്തിൽ, തർക്കങ്ങൾ തീരുന്നത് വരെ അക്കൗണ്ടുകളിൽ നിലവിലെ സ്ഥിതി തുടരണമെന്നും, ഡെബിറ്റ് ഇടപാടുകളോ ഭരണപരമായ അധികാര മാറ്റങ്ങളോ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ബിധാൻനഗർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടി അക്കൗണ്ടുകളിൽ ഏകദേശം 440 കോടി മുതൽ 675 കോടി രൂപ വരെ ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. പാർട്ടിയുടെ അധികാരം സംബന്ധിച്ച തർക്കം കോടതികളിലേക്കും നിയമപോരാട്ടങ്ങളിലേക്കും നീങ്ങുന്നതിനിടെ, പാർട്ടിയുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് ഈ സംഭവവികാസങ്ങൾ.