ത്രിഭാഷാ നയം: സംശയങ്ങൾക്ക് മറുപടിയുമായി സിബിഎസ്ഇ പുതിയ സർക്കുലർ പുറത്തിറക്കി

ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന പുതിയ മൂന്ന് ഭാഷാ നയവുമായി ബന്ധപ്പെട്ട് സ്കൂളുകൾ ഉന്നയിച്ച പ്രായോഗിക സംശയങ്ങൾക്ക് വ്യക്തത വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുതിയ സർക്കുലർ പുറത്തിറക്കി. ജൂൺ 29-ലെ പ്രഖ്യാപനത്തിന് പിന്നാലെ, ജൂലൈ 10-നാണ് ബോർഡ് വിശദമായ പുതിയ നിർദ്ദേശങ്ങൾ നൽകിയത്. പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് അനാവശ്യ സമ്മർദ്ദം നൽകാതെ ഭാഷാ പഠനം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.വിദ്യാർത്ഥി നിലവിൽ രണ്ട് ഇന്ത്യൻ ഭാഷകൾ (ഉദാഹരണത്തിന്: ഹിന്ദി, തമിഴ്) പഠിക്കുന്നുണ്ടെങ്കിൽ, മൂന്നാമത്തെ ഭാഷയായി മറ്റൊരു ഇന്ത്യൻ ഭാഷയോ അല്ലെങ്കിൽ ഇംഗ്ലീഷ്, ഫ്രഞ്ച് പോലുള്ള വിദേശ ഭാഷകളോ തിരഞ്ഞെടുക്കാം. ഒരു ഇന്ത്യൻ ഭാഷയും ഒരു വിദേശ ഭാഷയുമാണ് (ഉദാഹരണത്തിന്: തമിഴ്, ഇംഗ്ലീഷ്) പഠിക്കുന്നതെങ്കിൽ, മൂന്നാമതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷ നിർബന്ധമായും തിരഞ്ഞെടുക്കണം. രണ്ട് വിദേശ ഭാഷകളാണ് (ഉദാഹരണത്തിന്: ഇംഗ്ലീഷ്, ഫ്രഞ്ച്) പഠിക്കുന്നതെങ്കിൽ, 2026-27-ൽ ഒൻപതാം ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് ഒരു തവണത്തെ ഇളവായി ആ ഭാഷകൾ തുടരാം. എന്നാൽ മൂന്നാമതായി ഒരു ഇന്ത്യൻ ഭാഷ കൂടി പഠിക്കണം.
2. മൂന്നാം ഭാഷയിൽ പരാജയപ്പെട്ടാൽ ...
ഒൻപതാം ക്ലാസിലെ സ്കൂൾ തലത്തിലുള്ള മൂന്നാം ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടാലും വിദ്യാർത്ഥിയെ പത്താം ക്ലാസിലേക്ക് ജയിപ്പിക്കും. എന്നാൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഈ ഒൻപതാം ക്ലാസിലെ പരീക്ഷ പാസാകേണ്ടതുണ്ട്. പത്താം ക്ലാസിലെ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് സ്കൂളുകൾ വീണ്ടും പരീക്ഷ നടത്തി കുട്ടികൾക്ക് വിജയിക്കാൻ അവസരം നൽകും. സി.ബി.എസ്.ഇ പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നാം ഭാഷാ യോഗ്യത നേടൽ നിർബന്ധമാണ്.
3. മറ്റ് പ്രധാന മാറ്റങ്ങളും ഇളവുകളും
2026-27 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന നിലവിലെ ബാച്ചിന് പഴയ രണ്ട് ഭാഷാ നയം തന്നെ തുടരാം. അവർക്ക് മൂന്നാം ഭാഷ ബാധകമല്ല. മാതാപിതാക്കളുടെ ജോലിസ്ഥലം മാറുന്നത് വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക്, പുതിയ സ്കൂളിൽ സൗകര്യമുണ്ടെങ്കിൽ അവർ മിഡിൽ സ്കൂളിൽ പഠിച്ച അതേ മൂന്നാം ഭാഷ തന്നെ തുടർന്ന് പഠിക്കാം. ഭാഷാ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നിലവിലുള്ള അധ്യാപകരുടെ സേവനം, വിരമിച്ച അധ്യാപകർ, പാർട്ട് ടൈം വിദഗ്ദ്ധർ, വിർച്വൽ/ഹൈബ്രിഡ് ക്ലാസുകൾ എന്നിവ ഉപയോഗപ്പെടുത്താൻ സ്കൂളുകൾക്ക് അനുമതി നൽകി.