സമയകൃത്യതയിൽ ലോകത്തിൽ നാലാമതായി എയർ ഇന്ത്യ

ന്യുഡൽഹി: സമയകൃത്യതയുടെ (On-Time Performance) കാര്യത്തിൽ ആഗോളതലത്തിൽ വൻ നേട്ടം കൈവരിച്ച് എയർ ഇന്ത്യ. പ്രമുഖ അന്താരാഷ്ട്ര ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള വ്യോമയാന സേവനങ്ങളിലെ സമഗ്രമായ പുരോഗതി തെളിയിക്കുന്നതാണ് ഈ പുതിയ റാങ്കിങ്.
കഴിഞ്ഞ ജൂൺ മാസത്തിൽ സിറിയം ട്രാക്ക് ചെയ്ത എയർ ഇന്ത്യയുടെ 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്യസമയത്ത് തന്നെ ലാൻറ് ചെയ്തു. ഇതേ കാലയളവിൽ 86.23 ശതമാനം വിമാനങ്ങളും കൃത്യ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്തു. നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവയുടെ നിരക്ക് വ്യക്തമാക്കുന്ന കമ്പ്ലീഷൻ ഫാക്ടറിൽ 99.7 ശതമാനമെന്ന റെക്കോർഡ് നേട്ടമാണ് എയർ ഇന്ത്യ കൈവരിച്ചത്.മെച്ചപ്പെട്ട നെറ്റ്‌വർക്ക് സംവിധാനം, ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി കമ്പനി നടത്തുന്ന വലിയ നിക്ഷേപങ്ങൾ എന്നിവയാണ് ഈ ആഗോള നേട്ടത്തിന് പിന്നിലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ പ്രധാന കേന്ദ്രങ്ങളാക്കിയുള്ള ‘ഹബ് ആൻഡ് സ്പോക്ക്’ (Hub and Spoke) മാതൃകയിലാണ് എയർ ഇന്ത്യ നിലവിൽ സർവീസുകൾ നിയന്ത്രിക്കുന്നത്. അതിവേഗ വികസനത്തിൻറെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയർ ഇന്ത്യ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായി പുതിയ 600 എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിട്ടുള്ളത്. ഇതിന് പുറമെ നിലവിലുള്ള വിമാനങ്ങളുടെ നവീകരണവും അതിവേഗം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ അത്യാധുനിക ബോയിങ് 787-9 വിമാനങ്ങളാണ് എയർ ഇന്ത്യ പുതുതായി സർവീസിൽ ഉൾപ്പെടുത്തിയത്. നടപ്പു വർഷമായ 2026-ൽ കൂടുതൽ ബോയിങ് 787-9 വിമാനങ്ങളും വലിയ എയർബസ് A350-1000 വിമാനങ്ങളും ഫ്ലീറ്റിന്റെ ഭാഗമാകുമെന്നും കമ്പനി വ്യക്തമാക്കി. 2026-ൻ്റെ അവസാനത്തോടെ എയർ ഇന്ത്യയുടെ വൈഡ്‌ബോഡി (Wide-body) ഫ്ലീറ്റിന്റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും അത്യാധുനിക സൌകര്യങ്ങളുള്ള പുതിയതോ പൂർണ്ണമായി നവീകരിച്ചതോ ആയ ഇന്റീരിയറുകൾ ഒരുക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.