കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു.കണ്ണൂരിൽ കോൺഗ്രസ്സ് ഓഫീസിനു നേരെ ആക്രമണമുണ്ടായി . ധർമടത്ത് കീഴത്തൂരിലും കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.