നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ അനാട്ടമി മോധാവി ഡോ. എംകെ റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് നടപടി.നേരത്തെ ഡോ. റാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു. ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത്.

അധ്യാപകന്‍ എന്ന പേരിന് പോലും അര്‍ഹതയില്ലാത്ത വിധം വര്‍ണ്ണ-ജാതി അധിക്ഷേപങ്ങളാണ് ഇയാള്‍ നടത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചെരുപ്പിട്ട് ക്ലാസില്‍ വന്ന വിദ്യാര്‍ഥിയെ 'കോളനി' എന്ന് വിളിച്ചും ഗോത്രവര്‍ഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിച്ചും റാം ആനന്ദം കണ്ടെത്തിയിരുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. രക്ഷിതാക്കളുടെ സാമ്പത്തിക-സാമൂഹിക പദവി നോക്കിയാണ് റാം അവരോട് സംസാരിച്ചിരുന്നത്. ദരിദ്രരായ രക്ഷിതാക്കളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിയായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മറ്റൊരു അധ്യാപികയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവില്‍ ഡോ. റാമും സംഗീതയും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ്.