"ബിജെപി കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി അധികാരത്തിൽ വരണം" : സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്ന് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം ഒരു വാർത്താചാനലിനോട് പറഞ്ഞു.അതുകൊണ്ടുതന്നെ മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്.
നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം, തന്റെ ആഗ്രഹവും ഇതുതന്നെ. രാഷ്ട്രീയഭേദമെന്യേ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഒറ്റക്കെട്ടായി നിന്നു. മുസ്ലിം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്തവ പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.