പിഎം ശ്രീ : "പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ നടപ്പാക്കുന്നു; സർക്കാർ നയം വ്യക്തമാക്കണം"
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ വലിയ വിവാദങ്ങൾ ഉണ്ടാക്കുകയും, അന്നത്തെ എൽ.ഡി.എഫ് സർക്കാരിനെതിരെ ‘ബി.ജെ.പി ഡീൽ’ ആരോപണം ഉന്നയിക്കുകയും ചെയ്ത യു.ഡി.എഫ് നേതാക്കൾ, ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് എന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ .
കേന്ദ്ര സർക്കാരിൻ്റെ ‘പിഎം ശ്രീ’വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണാറായി. പദ്ധതിയെടുത്ത് അറബിക്കടലിൽ വലിച്ചെറിയുo എന്ന് പ്രസംഗിച്ചവർ ഇപ്പോൾ അത് നടപ്പാക്കാൻ കാണിക്കുന്ന താല്പര്യത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
“കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് കേന്ദ്രം സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് തടഞ്ഞുവെച്ചിരുന്നു. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. ഈ വരിഞ്ഞുമുറുക്കലിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാൻ വേണ്ടിയാണ് അന്ന് എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ധാരണാപത്രം (MoU) ഒപ്പിട്ടത്. എന്നാൽ, ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാകില്ല. സ്കൂളുകളുടെ പട്ടിക കൈമാറുന്നത് ഉൾപ്പെടെയുള്ള യാതൊരുവിധ തുടർച്ചയായ നടപടികളും എൽ.ഡി.എഫ് സ്വീകരിച്ചിരുന്നില്ല. ഒപ്പിട്ട് ഒരു മാസത്തിനകം തന്നെ ധാരണാപത്രം പൂർണ്ണമായി മരവിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. പദ്ധതിയിലെ കടുത്ത ആശങ്കകൾ ചൂണ്ടിക്കാട്ടി 2025 നവംബർ 12-ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തതാണ്,” പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കോൺഗ്രസിൻ്റെ ദേശീയ നയം തന്നെ രാജ്യത്താകെ പിഎം ശ്രീ പദ്ധതിയെ അംഗീകരിച്ചു പോകുന്നതാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ നയപരമായി തീരുമാനിച്ചാൽ മാത്രമേ ഇത് കേരളത്തിൽ നടപ്പാകൂ. അത്തരമൊരു നയമാറ്റത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കണം. കേന്ദ്രത്തിൽ നിന്ന് ഇതിനായി പ്രത്യേകമായി എന്തെങ്കിലും സമ്മർദ്ദമോ അറിയിപ്പോ വന്നിട്ടുണ്ടോ എന്നും സർക്കാർ വെളിപ്പെടുത്തണം.
കരാർ ഒപ്പിട്ടാൽ പോലും സംസ്ഥാനങ്ങൾക്ക് അതിൽ നിന്നും ഏത് സാഹചര്യത്തിലും നിയമപരമായി പിന്മാറാൻ സാധിക്കുമെന്നതിന് പഞ്ചാബ് സർക്കാരിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. 2022 ഒക്ടോബറിൽ പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ച പഞ്ചാബ്, ഒൻപത് മാസങ്ങൾക്ക് ശേഷം അതിൽ നിന്നും ഔദ്യോഗികമായി പിന്മാറിയിരുന്നു. പിന്മാറാൻ കഴിയാത്ത കരാറാണ് ഇതെന്ന് വരുത്തിതീർക്കാൻ യു.ഡി.എഫിന് എവിടെ നിന്നാണ് നിയമോപദേശം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, ഈ വിഷയത്തിൽ സർക്കാർ നാടിനോട് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.