ഇതിഹാസ താരം മേരി കോം പ്രൊഫഷണൽ ബോക്സിംഗിലേക്ക്

ഗുവാഹാട്ടി: ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്തുന്നു. പ്രൊഫഷണൽ ബോക്‌സിങ്ങിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചനകൾ തുടങ്ങിയതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്. ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാംപ്യനുമാണ് മേരി കോം. 40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാൽ അടുത്തിടെ മേരി കോം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.“എന്റെ കരിയറിലെ ഉയർന്ന നേട്ടങ്ങളെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? ആറു തവണ ലോക ചാംപ്യൻഷിപ്പുകൾ നേടിയത് മികച്ച ഒരു അനുഭവമായിരുന്നു. എന്നാൽ ഇപ്പോൾ പ്രായപരിധി കാരണം രാജ്യത്തിനായി അമേച്വർ ബോക്സിങിൽ മത്സരിക്കാൻ കഴിയില്ല. എന്നാൽ പ്രൊഫഷണൽ ബോക്സിങിൽ ഒരു പുതിയ അവസരം ലഭിച്ചിട്ടുണ്ട്'' മേരി കോം പറഞ്ഞു.
എന്നാൽ പ്രൊഫഷണൽ ബോക്സിങിലേക്ക് കടക്കുന്ന തീരുമാനം പെട്ടെന്ന് ഉണ്ടാകില്ല. കഠിനമായി പരിശീലനം നടത്തി മികച്ച ഒരു തിരിച്ചുവരവിന് ആണ് തന്റെ ശ്രമമെന്നും അവർ വ്യക്തമാക്കി.2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാംപ്യനായ മേരി കോം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയിരുന്നു. 2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി. 2009ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചിട്ടുണ്ട്.