വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു, പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

 വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു, പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.പുതുക്കിയതിനെത്തുടർന്ന്, ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 3,071.50 രൂപയിൽ നിന്ന് 3,113.50 രൂപയായി ഉയർന്നു. മെട്രോ നഗരങ്ങളിലും സമാനമായ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ചെന്നൈയിൽ 46 രൂപയും കൊൽക്കത്തയിൽ സിലിണ്ടറിന് 53.50 രൂപയും കുത്തനെ വർദ്ധിച്ചു.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സർവീസുകള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവർധനവ്.അതേ സമയം സാധാരണക്കാർക്ക് ആശ്വാസമായി വീടുകളില്‍ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോ) വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളർ വിനിമയ നിരക്കും വിലയിരുത്തിയാണ് എണ്ണക്കമ്പനികള്‍ മാസത്തിന്റെ ആദ്യ ദിനത്തില്‍ വില പുതുക്കിയത്.

ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍

തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നിർമാണച്ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂട്ടാൻ ഉടമകള്‍ നിർബന്ധിതരായേക്കും. വൻകിട റെസ്റ്റോറന്റുകളേക്കാള്‍ ഉപരിയായി തെരുവ് കച്ചവടക്കാരെയും സാധാരണക്കാരായ വഴിയോര ഭക്ഷണശാലാ നടത്തിപ്പുകാരെയുമാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക.