മുംബൈ ട്രെയിൻ കൊലപാതകം: സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് സ്‌പീക്കര്‍

മുംബൈ ട്രെയിൻ കൊലപാതകം:  സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട് സ്‌പീക്കര്‍

മുംബൈ: ഇന്നലെ മുംബൈ ലോക്കല്‍ ട്രെയിൻ കൊലപാതകത്തില്‍ ആശങ്ക ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍. സബർബൻ റെയിൽ ശൃംഖലയിൽ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം മഹാരാഷ്‌ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടു. പിന്നാലെ കേസില്‍ സർക്കാര്‍ സ്വീകരിച്ച നടപടികൾ, പുരോഗതി എന്നിവ വിശദീകരിക്കുന്ന പ്രസ്‌താവന തിങ്കളാഴ്‌ച സഭയില്‍ അവതരിപ്പിക്കണമെന്ന് സ്‌പീക്കർ രാഹുൽ നർവേക്കർ സർക്കാരിന് നിർദ്ദേശം നല്‍കി.

 കോൺഗ്രസ് എംഎൽഎ നാനപട്ടോളെ  സംഭവത്തെ "അങ്ങേയറ്റം ഗൗരവമുള്ളത്" എന്ന് വിശേഷിപ്പിച്ചു, ഇത് പ്രതിദിനം 80 ലക്ഷത്തോളം യാത്രക്കാരെ കടത്തിവിടുന്ന മുംബൈയിലെ സബർബൻ റെയിൽ ശൃംഖലയിൽ യാത്ര ചെയ്യുന്ന സാധാരണ പൗരന്മാരുടെ സുരക്ഷയെ ആശങ്കപ്പെടുത്തുന്നു എന്നും പറഞ്ഞു. ട്രെയിൻ ഉപയോക്താക്കളുടെ സുരക്ഷയും സുരക്ഷയും സംബന്ധിച്ച് ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇരയുടെ കുടുംബത്തിന് വലിയ ആഘാതം അനുഭവപ്പെട്ടിട്ടുണ്ടെന്നും നീതി വേഗത്തിൽ ലഭ്യമാക്കണമെന്നും പട്ടോളെ പറഞ്ഞു. "സുരക്ഷാ നടപടികൾ നിലവിലുണ്ടായിരുന്നിട്ടും മുംബൈയിൽ ഇത്രയും ഗുരുതരമായ ഒരു സംഭവം നടന്നത് നിർഭാഗ്യകരമാണ്. സർക്കാർ ഉടൻ തന്നെ ഈ വിഷയം അന്വേഷിച്ച് സ്വീകരിച്ച നടപടിയെക്കുറിച്ച് സഭയെ അറിയിക്കണം" അദ്ദേഹം പറഞ്ഞു.

വിശദീകരണം അവതരിപ്പിക്കേണ്ടത് വരുന്ന തിങ്കളാഴ്‌ച

അംഗങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി, സംഭവം സർക്കാരിൻ്റെ ശ്രദ്ധ അർഹിക്കുന്നുണ്ടെന്ന് നർവേക്കർ പറഞ്ഞു. “പ്രശ്‌നത്തിൻ്റെ ഗൗരവവും സഭയിലുടനീളം അംഗങ്ങൾ പ്രകടിപ്പിച്ച ആശങ്കകളും കണക്കിലെടുത്ത്, സംഭവത്തിൻ്റെ വസ്‌തുതകൾ, അന്വേഷണ പുരോഗതി, സ്വീകരിച്ച നടപടികൾ എന്നിവ വിശദീകരിക്കുന്ന ഒരു പ്രസ്‌താവന സർക്കാർ തിങ്കളാഴ്‌ച  അവതരിപ്പിക്കണം” നർവേക്കർ പറഞ്ഞു.

മുംബൈയെ നടുക്കി ട്രെയിനിലെ കൊലപാതകം

മഴയ്ക്കിടയിൽ ഓടുന്ന ലോക്കൽ ട്രെയിനിൻ്റെ വാതിലുകൾ തുറന്നിടണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. മുംബൈ സബർബൻ റെയിൽവേ ശൃംഖലയിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെൻ്റിലാണ് ദാരുണമായ സംഭവം നടന്നത്. വിരാർ സ്വദേശിയും അന്ധേരിയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനുമായ മായങ്ക് ലോഹാർ (22) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി 10 മണിയോടെ ചർച്ച്ഗേറ്റിൽ നിന്നും നല്ലാസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ്  നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്ധേരി- ബോറിവലി   സ്റ്റേഷനുകളുടെഇടയിൽ വെച്ചാണ് സംഭവം നടക്കുന്നത്.

കനത്ത മഴ പെയ്‌തതിനെ തുടർന്ന് മായങ്ക് സഹയാത്രക്കാരനോട് വാതിൽ അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും, മറ്റ് ചില യാത്രക്കാർ ഇടപെട്ട് പ്രതിയെ തല്ലുകയും ചെയ്‌തു. ഇതിൽ പ്രകോപിതനായ പ്രതി സച്ചിൻ രമേശ് സുവർണ (30)  തൻ്റെ ബാഗിൽ നിന്ന് കത്തി എടുത്ത് മായങ്കിൻ്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം  ബോറിവ്‌ലി സ്റ്റേഷനിൽ വണ്ടി നിർത്തുന്നതിന് മുന്നേ പ്രതി കത്തിയുമായിചാടിയിറങ്ങി ഓടി  രക്ഷപ്പെടുകയായിരുന്നു . പിന്നാലെ കുത്തേറ്റ് ഗുരുതമായി പരുക്കേറ്റ മായങ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

"വധശിക്ഷ നൽകണം "

"ഞങ്ങൾക്ക് നീതി വേണം. പ്രതിക്ക് ശിക്ഷ വധശിക്ഷതന്നെ നൽകണം.എനിക്കും ഞങ്ങളുടെ കുടുംബത്തിനും എല്ലാം നഷ്ടപ്പെട്ടു, അതിനാൽ  അവനുള്ള ശിക്ഷ മരണമായിരിക്കണം,"  മായങ്കിൻ്റെ ദുഃഖിതയായ സഹോദരി  പറഞ്ഞു.സാമൂഹ്യമാധ്യമത്തിൽ പങ്കിട്ട ഒരു വൈകാരിക വീഡിയോ സന്ദേശത്തിൽ, മായങ്കിന്റെ മൂത്ത സഹോദരൻ മെഹുൽ ലോഹർ നീതിക്കായി അഭ്യർത്ഥിച്ചു, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിയെ തൂക്കിക്കൊല്ലുകയോ പോലീസ് വെടിവെച്ചുകൊലപ്പെടുത്തുകയോ ചെയ്യണമെന്ന് മെഹുൽ ആവശ്യപ്പെട്ടു .

പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു 


പോലീസ് പറയുന്നതനുസരിച്ച്, സംഭവത്തിന് ശേഷം  മീരാറോഡിലുള്ള വീട്ടിലെത്തിയ സുവർണ, ലോക്കൽ ട്രെയിനിൽ താൻ ഒരു തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പിതാവിനോട് പറഞ്ഞു. അറസ്റ്റ് ഭയന്ന ഇയാൾ, അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നതിന് മുൻപ് മുംബൈയിൽ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതിയുമായി അർദ്ധരാത്രിയോടെ വീടുവിട്ടിറങ്ങുകയായിരുന്നു .മുംബൈ വിടാൻ ശ്രമിക്കുന്നതിനിടയിലാണ് സുവർണയെ നവി മുംബൈയിലെ പൻവേലിൽ വെച്ച് ഗവൺമെൻ്റ് റെയിൽവേ പൊലീസ് അറസ്റ്റിചെയ്യുന്നത് .കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

ഈ വർഷം മുംബൈയിലെ വെസ്റ്റേൺ റെയിൽവേ സബർബൻ ശൃംഖലയിൽ നടക്കുന്ന രണ്ടാമത്തെ മാരകമായ കുത്തേറ്റുമരണം കൂടിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ, മലാഡ്  സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെ 32 വയസ്സുള്ള ഒരു കോളേജ് അധ്യാപകൻ  കുത്തേറ്റ് മരണപ്പെട്ടിരുന്നു.ഏറ്റവും പുതിയ കൊലപാതകം മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖലയിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്, പ്രതികൾക്ക് കർശനമായ ശിക്ഷ നൽകണമെന്ന് മായങ്കിന്റെ കുടുംബം ആവശ്യപ്പെടുമ്പോൾ  ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനുള്ള  ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട്  റെയിൽവേ യാത്രികരും ആവശ്യപ്പെടുകയാണ് .

https://www.worldm.news/mumbai/the-incident-took-place-in--31540