സര്‍ക്കാര്‍ സര്‍വീസുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും പെൻഷന് അര്‍ഹതയുണ്ട്: സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളില്‍ സേവനം അനുഷ്ഠിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. പെന്‍ഷന്‍ തൊഴിലുടമയുടെ ഔദാര്യമല്ല, അത് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ ജെ മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി പ്രസ്താവം.ബിഹാറില്‍ നിന്നുള്ള വിധവയായ ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് . പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മൂന്ന് പതിറ്റാണ്ടോളം താല്‍ക്കാലി ജീവനക്കാരനായിരുന്ന തന്റെ ഭര്‍ത്താവിന്റെ സേവനം സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ പെന്‍ഷന്‍ നിഷേധിച്ചതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, പട്ന ഹൈക്കോടതി എന്നിവിടങ്ങളിലെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.പെന്‍ഷന്‍ നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. പെന്‍ഷന്‍ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചു നല്‍കേണ്ട ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മറിച്ച്, ഒരാള്‍ തന്റെ ദീര്‍ഘകാലത്തെ സേവനത്തിലൂടെ നേടിയെടുത്ത 'മാറ്റിവെച്ച വേതനം' ആണ് പെന്‍ഷനെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.