ട്വിഷ ശര്‍മയുടെ ദുരൂഹമരണം; ഭർത്തൃമാതാവായ മുന്‍ ജില്ലാ ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്‌തു

ട്വിഷ ശര്‍മയുടെ ദുരൂഹമരണം;  ഭർത്തൃമാതാവായ  മുന്‍ ജില്ലാ  ജഡ്ജിയെ സിബിഐ  അറസ്റ്റ് ചെയ്‌തു

ഭോപ്പാല്‍:  അഭിഭാഷക ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങ് അറസ്റ്റില്‍. മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ഇവരെ സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റന്‍ഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.ഭോപ്പാൽ പോലീസിൽ നിന്ന് കേസ് ഏറ്റെടുത്ത ശേഷമാണ് സിബിഐ ട്വിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.

ഭോപ്പാലിലെ ഭര്‍തൃവീട്ടില്‍  ട്വിഷ ശര്‍മയെ മേയ് 12 നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഗിരിബാല സിങ്ങിനും മകനും അഭിഭാഷകനുമായ സമര്‍ഥ് സിങ്ങിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. 

ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷന്‍സ് കോടതി ഗിരിബാല സിങ്ങിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സമര്‍ഥ് സിങ് നിലവില്‍ സിബിഐ കസ്റ്റഡിയിലാണ്.ഗിരിബാല സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. കേസിന്റെ വസ്തുതകളും ഗിരിബാല സിങ്ങിനെതിരായ ആരോപണങ്ങളും കണക്കിലെടുത്ത് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കേണ്ടതാണെന്നു നിരീക്ഷിച്ചു.ട്വിഷ ഭര്‍തൃവീട്ടില്‍ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ഗിരിബാല സിങ് തെളിവുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മേയ് 13 ന് പൊലീസ് ഗിരിബാല സിങ്ങിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. കേസിന്റെ സാഹചര്യങ്ങളും ആരോപണങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് വിചാരണക്കോടതി തെളിവുകള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കണമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.