ലോക്‌സഭയില്‍ ചർച്ച തുടരുന്നു: "നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കം എന്തിന് ?" : ശശിതരൂർ

ലോക്‌സഭയില്‍ ചർച്ച തുടരുന്നു:  "നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കം എന്തിന് ?" : ശശിതരൂർ

ന്യൂഡല്‍ഹി: പ്രസക്തമായ ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബിൽ-2026, ഡീലിമിറ്റേഷൻ ബിൽ, 2026, കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ, 2026 എന്നിവയില്‍ ഇന്നും ലോക്‌സഭയില്‍ ചർച്ച തുടരുന്നു. രാവിലെ 11 മണിക്ക് തന്നെ പാർലമെന്‍റ് നടപടികള്‍ തുടങ്ങി. സഭാ നടപടിക്രമങ്ങളുടെ പട്ടിക പ്രകാരം മൂന്ന് ബില്ലുകളും ഇന്ന് ഒരുമിച്ച് ചർച്ച ചെയ്യും. ഏകദേശം 12 മണിക്കൂർ നീണ്ട ചർച്ചയാണ് ബില്ലിൻമേല്‍ നടക്കുക. ഇന്നലെയാണ് പ്രസ്‌തുത ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലുകളെ പ്രതിപക്ഷം ഏകകണ്‌ഠമായി എതിർത്തിരുന്നു. ഇന്ന് ചർച്ച പൂർത്തിയാക്കി വൈകിട്ട് നാല് മണിയോടെ വോട്ടിങ് നടക്കും. 543 അംഗ സഭയിൽ ബിൽ പാസാകാൻ 360 എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാരിന് ആവശ്യമുള്ളത്. എന്നാല്‍ പ്രതിപക്ഷം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നതിനാൽ വോട്ടെടുപ്പ് ഫലം നിർണായകമാകും.

" ഇത് രാഷ്ട്രീയമായ നോട്ട് നിരോധനO" : ശശി തരൂര്‍

വനിതാ സംവരണ ബില്ലില്‍  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. സ്ത്രീ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രീയമായ നോട്ട് നിരോധനമാണ്.' ശശി തരൂര്‍ പറഞ്ഞു. നോട്ടു നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനര്‍ നിര്‍ണയത്തിനും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം. കൂടുതല്‍ ചര്‍ച്ച വേണമെന്നും ശശി തരൂര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.ലോക്‌സഭ എംപിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് രാജ്യസഭയുമായുള്ള സന്തുലനം നഷ്ടമാകാന്‍ ഇടയാക്കും. രാജ്യസഭയുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുബന്ധ നിര്‍ദ്ദേശമൊന്നുമില്ല, ഇത് ഒരു സ്ഥാപനപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം.850 എംപിമാര്‍ക്ക് എങ്ങനെ സംസാരിക്കാന്‍ അവസരം കൊടുക്കുമെന്നും തരൂര്‍ ചോദിച്ചു. ഡീലിമിറ്റേഷന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് പരിഗണിക്കേണ്ടതുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ചര്‍ച്ച ആവശ്യമാണ്. മൂന്ന് പ്രധാന പോരായ്മകളാണ് ഇതുമൂലമുള്ളതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.ചെറുതും വലുതും വലുതുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ. പിന്നെ, ജനസംഖ്യാ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയ തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങള്‍, അങ്ങനെ ചെയ്യാത്ത വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ. ഡീലിമിറ്റേഷനില്‍, ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതാണോ നമ്മള്‍ മുന്നോട്ടു വെക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം എന്ന് തരൂര്‍ ചോദിച്ചു.മൂന്നാമത്തേത്, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ചാലകശക്തികളായ സംസ്ഥാനങ്ങളും കേന്ദ്ര ഫണ്ടിന്റെ സ്വീകര്‍ത്താക്കളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ധരിച്ച നിര്‍ദ്ദിഷ്ട 50% ഫോര്‍മുലയെയും തരൂര്‍ വിമര്‍ശിച്ചു. ഇത് ഒരു നിയമനിര്‍മ്മാണ ഗ്യാരണ്ടി എന്നതിലുപരി അസ്ഥിരമായ രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് ശശി തരൂര്‍ പറഞ്ഞു.ഡിലിമിറ്റേഷനുള്ള 'ഡീഗ്രസീവ് ആനുപാതികത' എന്ന യൂറോപ്യന്‍ മാതൃകയും തരൂര്‍ ചൂണ്ടിക്കാട്ടി. അവിടെ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. അതേസമയം, ചെറിയ സംസ്ഥാനങ്ങള്‍ക്ക് താരതമ്യേന ഉയര്‍ന്ന പ്രതിശീര്‍ഷ പ്രാതിനിധ്യം ലഭിക്കുന്നു. ഡിലിമിറ്റേഷന് ഗൗരവമായ ചര്‍ച്ച ആവശ്യമാണ്. തിടുക്കത്തില്‍ തീരുമാനമെടുക്കരുത്. വനിതാ സംവരണ ബില്ലിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെങ്കിലും, ഡിലിമിറ്റേഷന്‍ ബില്‍ വിശാലമായ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.

ബിജെപി സ്ത്രീകളെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു- കനിമൊഴി

"ഡീലിമിറ്റേഷൻ ബിൽ വിജയിക്കുമെന്ന് ഈ സർക്കാരിന് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവർ ബിൽ തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിക്കാത്തത്. ഒരു സംസ്ഥാനത്തിന്‍റെയും മുഖ്യമന്ത്രിമാരുമായി സർക്കാർ കൂടിയാലോചിച്ചില്ല. അവർ സെൻസസ് (2021 ൽ) മാറ്റിവച്ചു, ഇപ്പോൾ അവർ പഴയ സെൻസസ് ഉപയോഗിച്ച് അവർക്ക് ആവശ്യമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ബിജെപി സ്‌ത്രീകളെ തെരഞ്ഞെടുപ്പ് ഉപകരണമായി ഉപയോഗിക്കുന്നു. വനിതാ സംവരണത്തിന്‍റെ മറവിൽ ഈ ബിൽ ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കുന്നു" - കനിമൊഴി പറഞ്ഞു.2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം  പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട്  ഇന്നലെ രാത്രി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം  ഈ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഔചിത്യത്തെ കനിമൊഴി പരിഹസിച്ചു.

വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വളഞ്ഞ വഴിയിലൂടെ രാജ്യത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.

ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും.ബില്ലിന്മേല്‍ പുലര്‍ച്ചെ ഒരു മണി വരെ ലോക്‌സഭയില്‍ ചര്‍ച്ച നടന്നിരുന്നു. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

 ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 12 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു.