FIFA WORLD CUP 2026: ചെക്ക് റിപ്പബ്ലിക്കിനെ 3-0 ന് തകർത്ത് മെക്സിക്കോ

FIFA WORLD CUP 2026: ചെക്ക് റിപ്പബ്ലിക്കിനെ 3-0 ന് തകർത്ത്  മെക്സിക്കോ

മെക്‌സിക്കോ സിറ്റി: ലോകകപ്പ് സഹ ആതിഥേയരായ മെക്‌സിക്കോ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആധികാരിക വിജയത്തോടെ അവസാനിപ്പിച്ചു. മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മെക്‌സിക്കോ തങ്ങളുടെ മൂന്നാം തുടർച്ചയായ വിജയം സ്വന്തമാക്കി. മാറ്റിയോ ചാവേസ്, ജൂലിയൻ ക്വിനോണസ്, അൽവാരോ ഫിഡാൽഗോ എന്നിവർ വലകുലുക്കിയപ്പോൾ, ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയുടെ സാന്നിധ്യവും മത്സരത്തെ ശ്രദ്ധേയമാക്കി.ഗ്രൂപ്പ് എയിൽ നിന്ന് നേരത്തെ തന്നെ ഒന്നാം സ്ഥാനത്തോടെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) യോഗ്യത മെക്‌സിക്കോ ഉറപ്പാക്കിയിരുന്നു. എന്നാൽ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ ചെക്ക് റിപ്പബ്ലിക്കിന് ഈ മത്സരത്തിൽ അനുകൂലമായ ഒരു ഫലം അനിവാര്യമായിരുന്നു. എന്നാൽ കനത്ത പരാജയത്തോടെ അവരുടെ ലോകകപ്പ് കാമ്പെയ്ൻ അവസാനിച്ചു.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മെക്‌സിക്കോ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിക്കുന്നത്. ഒപ്പം, 1970-ന് ശേഷം ഒരു ഗോൾ പോലും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടം അവർ പൂർത്തിയാക്കുന്നതും ഇതാദ്യമായാണ്.

മത്സരത്തിന്‍റെ തുടക്കത്തിൽ ചെക്ക് റിപ്പബ്ലിക് ആണ് കൂടുതൽ ആക്രമണാത്മക ശൈലി പുറത്തെടുത്തത്. എട്ടാം മിനിറ്റിൽ ഡെനിസ് വിസിൻസ്‌കി തൊടുത്ത ലോ-ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെയാണ് കടന്നുപോയത്. എന്നാൽ മെക്‌സിക്കോ പതുക്കെ തങ്ങളുടെ താളം കണ്ടെത്തുകയായിരുന്നു. റൗൾ ജിമെനെസിന്‍റെ മികച്ചൊരു പാസ് സ്വീകരിച്ച്, ചെക്ക് പ്രതിരോധത്തെ വെട്ടിച്ച് മാറ്റിയോ ചാവേസ് മെക്‌സിക്കോയുടെ ആദ്യ ഗോൾ നേടി സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.വെറും ആറ് മിനിറ്റുകൾക്ക് ശേഷം മെക്‌സിക്കോ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. ജോർജ്ജ് സാഞ്ചസിന്‍റെ ഷോട്ട് ചെക്ക് ഗോൾകീപ്പർ മാറ്റെജ് കോവാർ തടഞ്ഞെങ്കിലും, ചെക്ക് പ്രതിരോധ നിരയുടെ മോശം ക്ലിയറൻസ് പന്ത് ജൂലിയൻ ക്വിനോണസിന്‍റെ മുന്നിലെത്തിച്ചു. ലഭിച്ച അവസരം ക്വിനോണസ് എളുപ്പത്തിൽ വലയിലാക്കി.

രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ ചാവേസ് തന്‍റെ വേഗതയിലൂടെ വീണ്ടും പ്രതിരോധം ഭേദിച്ച് മുന്നേറിയെങ്കിലും പിന്നീട് കളി പൂർണ്ണമായും മെക്‌സിക്കോയുടെ നിയന്ത്രണത്തിലായി. 61-ാം മിനിറ്റിൽ ക്വിനോണസ് ക്ലോസ് റേഞ്ചിൽ നിന്ന് വീണ്ടും ലക്ഷ്യം കണ്ടതോടെ മെക്‌സിക്കോ ആരാധകർ ഗാലറിയിൽ ആവേശക്കടലായി.

റെക്കോർഡുമായി ഒച്ചോവ

മത്സരം അവസാനിക്കാൻ 12 മിനിറ്റ് ബാക്കിയുള്ളപ്പോൾ സ്റ്റേഡിയത്തിലെ ആവേശം ഇരട്ടിച്ചു. മെക്‌സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ പകരക്കാരനായി കളിക്കളത്തിലേക്ക് ഇറങ്ങി. ഒച്ചോവയുടെ ആറാമത്തെ ലോകകപ്പാണിത്. മെക്‌സിക്കോ ജേഴ്‌സിയല്‍ അദ്ദേഹത്തിന്‍റെ 153-ാമത്തെ അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്.മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ അൽവാരോ ഫിഡാൽഗോ മെക്‌സിക്കോയുടെ വിജയപ്പകിട്ട് പൂർത്തിയാക്കി. സാന്‍റിയാഗോ ജിമെനെസിന്റെ മുന്നേറ്റം ചെക്ക് കീപ്പർ തടഞ്ഞെങ്കിലും, റീബൗണ്ട് വന്ന പന്ത് ഫിഡാൽഗോ ബോക്സിന്‍റെ ടോപ്പ്-ലെഫ്റ്റ് കോർണറിലേക്ക് വെടിയുണ്ട കണക്കെ പായിച്ച് മെക്സിക്കോയുടെ 3-0 വിജയമുറപ്പിച്ചു.