FIFA WORLD CUP 2026: ചരിത്രം രചിച്ച 17-ാം ലോകകപ്പ് ഗോൾ വിവാദത്തിൽ; അപാകതകളുണ്ടെന്ന് ആരോപണം

FIFA WORLD CUP 2026: ചരിത്രം രചിച്ച 17-ാം ലോകകപ്പ് ഗോൾ വിവാദത്തിൽ;  അപാകതകളുണ്ടെന്ന്  ആരോപണം

വാഷിംഗ്‌ടൺ :ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ അർജന്റീന 2-0ത്തിന് വിജയിച്ചെങ്കിലും, ലയണൽ മെസ്സി നേടിയ ആദ്യ ഗോളിനെ ചൊല്ലി  വിവാദങ്ങൾ  ഉയരുന്നു. ഗോളിന് തൊട്ടുമുമ്പ് സംഭവിച്ച ഒരു ഫൗൾ റെഫറിമാർ കണ്ടില്ലെന്ന് നടിച്ചുവെന്നാണ് പ്രധാന ആരോപണം. മത്സരത്തിൽ അർജന്റീനയ്ക്കായി രണ്ട് ഗോളുകൾ മെസ്സി നേടിയെങ്കിലും, ആദ്യ ഗോൾ അനുവദിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ സ്മൈക്കൽ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.ഈ ഗോൾ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറിയിരുന്നു.

അമേരിക്കൻ ബ്രോഡ്കാസ്റ്റർ ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെയാണ് പീറ്റർ സ്മൈക്കൽ തൻ്റെ അതൃപ്തി പ്രകടിപ്പിച്ചത്. മെസ്സിയുടെ ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ അർജന്റീനൻ താരം മാക് അലിസ്റ്റർ ഓസ്ട്രിയൻ താരം സേവ്യർ ഷ്ലാഗറെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തിയിരുന്നുവെന്നും, അത് വ്യക്തമായ ഫൗളാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ നീക്കം റെഫറിക്ക് പിഴവ് പറ്റിയ ഒന്നാണെന്നും, വാർ (VAR) പരിശോധനയിലൂടെ ഈ ഗോൾ റദ്ദാക്കേണ്ടതായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. വാറിൻ്റെ  ഇടപെടൽ ഇല്ലാതെ പോയത് നിർഭാഗ്യകരമാണെന്നും സ്മൈക്കൽ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഇത്തവണത്തെ ലോകകപ്പിൽ മെസ്സിയുടെ ഗോളുകളും തീരുമാനങ്ങളും വിവാദമാകുന്നത്. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിലും മെസ്സിയുടെ ഒരു ഫൗൾ റെഫറിമാർ അവഗണിച്ചുവെന്ന പരാതിയുമായി അൾജീരിയൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തിയിരുന്നു. അന്ന് മെസ്സി നടത്തിയ ഒരു ടാക്കിൾ റെഡ് കാർഡ് ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ വാർ അതിൽ ഇടപെട്ടില്ലെന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു. ഇത്തരത്തിൽ തുടർച്ചയായ വിവാദങ്ങൾ ഫിഫയുടെ തീരുമാനങ്ങളെയും റഫറിംഗിനെയും വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എങ്കിലും, ഓസ്ട്രിയക്കെതിരായ ഈ വിജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. വിവാദ വിഷയത്തിൽ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല..