FIFA WORLD CUP2026: അൽജീരിയ-ഓസ്ട്രിയ മത്സരം സമനിലയിൽ

FIFA WORLD CUP2026: അൽജീരിയ-ഓസ്ട്രിയ മത്സരം സമനിലയിൽ

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ അൽജീരിയയും ഓസ്ട്രിയയും 3-3 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ഇരുഭാഗത്തും ഗോളുകൾ പിറന്ന മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായി മാറി. അൾജീരിയയ്ക്കായി ക്യാപ്റ്റൻ റിയാദ് മഹ്‌റെസ് ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ ഓസ്ട്രിയ അവസാന നിമിഷം തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.ഈ ഫലത്തോടെ ഇരു ടീമുകളും ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടി. അതേസമയം, ഇതോടെ ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായി.

മത്സരത്തിൻ്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. 28-ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ നിന്ന് മാർക്കോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റഫീഖ് ബെൽഗാലിയിലൂടെ അൾജീരിയ മറുപടി നൽകി. ഇതോടെ ഒന്നാം പകുതിയിൽ ഇരുടീമുകളും 1-1 ന് സമനില പാലിച്ചു.കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോൾ ആരാധകർക്ക് ലഭിച്ചത് ഗോൾമഴയായിരുന്നു.


കൻസാസ് സിറ്റിയിൽ  ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരം സമനിലയിൽ അവസാനിച്ചതിന് ശേഷം അൾജീരിയയുടെ റഫീക്ക് ബെൽഗാലി, ഐസ മാണ്ഡി, റയാൻ ഐത്-നൂരി, ഫാരെസ് ചൈബി, നബീൽ ബെൻ്റലെബ്, ഹൗസേം ഔവാർ, റിയാദ് മഹ്രെസ് എന്നിവർ .

രണ്ടാം പകുതി കൂടുതൽ ആവേശകരമായിരുന്നു. 55 -ാം മിനിറ്റിൽ മാർസെൽ സബിറ്റ്സർ ഓസ്ട്രിയയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും 60 -ാം മിനിറ്റിൽ റിയാദ് മഹ്‌റെസ് അൾജീരിയയെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ 93 -ാം മിനിറ്റിൽ മഹ്‌റെസ് തൻ്റെ രണ്ടാം ഗോളിലൂടെ അൾജീരിയയെ വിജയത്തിലേക്ക് നയിച്ചെന്ന് തോന്നിച്ചതാണ്. എന്നാൽ 96-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സാസ കലാജ്‌ദിച്ചിൻ്റെ ഹെഡ്ഡർ ഗോളിലൂടെ ഓസ്ട്രിയ നാടകീയമായി സമനില പിടിച്ചെടുത്തു.ക്യാപ്റ്റൻ റിയാദ് മഹ്‌റെസിൻ്റെ മാന്ത്രിക പ്രകടനവും ഓസ്ട്രിയയുടെ കടുത്ത പോരാട്ടവീര്യവും അടിവരയിടുന്നതായിരുന്നു കാൻസാസ് സിറ്റിയിലെ ഈ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ കടുത്ത വെല്ലുവിളികൾ അതിജീവിച്ച ഇരുടീമുകളും ഇനി നോക്കൗട്ട് ഘട്ടത്തിലെ വലിയ അഗ്നിപരീക്ഷകൾക്കായുള്ള തയാറെടുപ്പിലാണ്. ലോകകപ്പ് ഫുട്ബോളിൻ്റെ അടുത്ത റൗണ്ടിലേക്ക് കടക്കുമ്പോൾ ഇതിലും വലിയ പോരാട്ടങ്ങളാണ് വരും ദിവസങ്ങളിൽ ആരാധകരെ കാത്തിരിക്കുന്നത്.സമനിലയോടെ ഗ്രൂപ്പ് ജെ യിൽ ഇരുടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റ് വീതമായി. മികച്ച ഗോൾ വ്യത്യാസത്തിൽ ഓസ്ട്രിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കിയപ്പോൾ, മൂന്നാം സ്ഥാനത്തുള്ള അൾജീരിയ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലൂടെ നോക്കൗട്ടിൽ കടക്കാനുള്ള സാധ്യത നിലനിർത്തി. അർജൻ്റിനയാണ് ഈ ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറിയത്.