കേരളത്തിൽ നിയമസഭ സമാജികരിൽ 70% പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവർ

കേരളത്തിൽ നിയമസഭ സമാജികരിൽ 70% പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവർ

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ സമാജികരില്‍ എഴുപത് ശതമാനത്തിലേറെ പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ട്. പകുതിയിലേറെ എംഎല്‍എമാരും കോടീശ്വരന്‍മാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എഡിആറും കേരള ഇലക്‌ഷന്‍ വാച്ചും 132 എംഎല്‍എമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇവരില്‍ 92 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഇതില്‍ തീര്‍പ്പായിട്ടില്ല. 33 പേര്‍ക്കെതിരെയുള്ളത് ഗുരുതരമായ കേസുകളാണ്. അതായത് 25ശതമാനം പേര്‍ക്കും എതിരെയുള്ളത് കൊലപാതകവും കൊലക്കുറ്റവും അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍.രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്ന് എംഎല്‍എമാര്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കൊലപാതക ശ്രമത്തിന് കേസുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരാണ് കുറ്റവാളികളില്‍ 90 ശതമാനവും. അതായത് കേസുകള്‍ നേരിടുന്ന 21 സമാജികരില്‍ 19 പേരും കോണ്‍ഗ്രസുകാരാണ്. കുറ്റവാളികളില്‍ 44 ശതമാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ 86 ശതമാനം എംഎല്‍എമാരും കേസില്‍ പ്രതികളാണ്.

72 സമാജികര്‍ക്കും ഒരുകോടിയിലേറെ സ്വത്തുണ്ട്. അതായത് സഭയിലെ അന്‍പ്പത്തഞ്ച് ശതമാനം പേരും കോടീശ്വരന്‍മാരാണെന്നര്‍ത്ഥം. 132 സമാജികരുടെ ആകെ ആസ്‌തി363.78കോടിയാണ്. അതായത് ഒരു എംഎല്‍എയ്ക്ക് ശരാശരി 2.75 കോടിരൂപയുടെ ആസ്‌തിയുണ്ടെന്നര്‍ത്ഥം.കേരള കോണ്‍ഗ്രസ്(എം), ജെഡിഎസ്, എന്‍സിപി, തുടങ്ങിയ കക്ഷികളിള്‍ നിന്നുള്ള എല്ലാ സമാജികരും ഒരു കോടിയില്‍ പരം ആസ്‌തിയുള്ളവരാണ്. ഐയുഎംഎല്ലില്‍ നിന്നുള്ള 86ശതമാനം സമാജികരും കോടീശ്വരന്‍മാര്‍ തന്നെ. കോണ്‍ഗ്രസിലെ 62 ശതമാനം സമാജികരും കോടീശ്വരന്‍മാരാണ്. സിപിഎമ്മില്‍ നിന്നുള്ള നാല്‍പ്പത് ശതമാനം പേര്‍ക്ക് ഒരുകോടിയിലേറെ രൂപയുടെ ആസ്‌തിയുണ്ട്.

കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടനാണ് ഏറ്റവും വലിയ ധനികനായ നിയമസഭാ സമാജികന്‍. 34 കോടി രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്‌തി. തൊട്ടുപിന്നാലെ 27 കോടി രൂപയുടെ ആസ്‌തിയുമായി സ്വതന്ത്ര സമാജികനായ മാണി സി കാപ്പനുണ്ട്. കേരള കോണ്‍ഗ്രസ് ബി എംഎല്‍എയായ കെ ബി ഗണേശ് കുമാറിന് 19 കോടി രൂപയുടെ ആസ്‌തിയാണ് ഉള്ളത്.സിപിഎം എംഎല്‍എ പി പി സുമോദാണ് അതിദരിദ്രനായ സമാജികന്‍. 9.9 ലക്ഷം രൂപയുടെ ആസ്‌തി മാത്രമേ അദ്ദേഹത്തിനുള്ളൂ.

സഭയിലെ 61 ശതമാനം അംഗങ്ങളും ബിരുദമോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അതേസമയം 36ശതമാനത്തിന് അഞ്ചാംക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമിടയില്‍ വിദ്യാഭ്യാസമേ ഉള്ളൂ.കേവലം 11 സമാജികര്‍ അതായത് എട്ട് ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. സഭയിലെ എഴുപത് ശതമാനം അംഗങ്ങളും 51നും എണ്‍പതിനുമിടയില്‍ പ്രായമുള്ളവരാണ്. മുപ്പത് ശതമാനം പേര്‍ 25നും അന്‍പതിനുമിടയില്‍ പ്രായമുള്ളവരും.