കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് നടൻ ദിലീപ്

എറണാകുളം: ജാമ്യ വ്യവസ്ഥയുടെ ഭാഗമായിഎറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ തന്റെ പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ട് നടൻ ദിലീപ്. . നടിയെ ആക്രമിച്ച കേസിൽ നിന്നും കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യ നടപടിയാണിത്. കേസിൽ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. കോടതിയുടെ ലിസ്റ്റിലുള്ള കേസുകൾ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും പ്രതികളുടെ ശിക്ഷാവിധി പുറപ്പെടുവിക്കുക. കോടതിയുടെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ തെളിഞ്ഞത്. ശിക്ഷയിൽ പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേൾക്കും. ഇതിനു ശേഷം ആകും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.