പിഎം ശ്രീ: സിപിഎം നിലപാട് വഞ്ചനാപരം, തെരുവുകളില്‍ പ്രതിഷേധം ഉയരുമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് എഐഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ട് പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ അമര്‍ഷം ശക്തമാകുന്നതിനിടെയാണ് എഐഎസ്എഫ് നിലപാട് കടുപ്പിക്കുന്നത്.പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ അറിയിച്ചു.വിഷയത്തില്‍ സിപിഐ നേതാക്കളും ശക്തമായ വിമര്‍ശനമാണ് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രി സഭായോഗത്തിലും മുന്നണിയിലും സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് തള്ളിക്കൊണ്ട് മുന്നോട്ട് പോയ സര്‍ക്കാര്‍ നടപടിയില്‍ പാര്‍ട്ടി നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യാഴാഴ്ച തന്നെ പ്രതികരിച്ചിരുന്നു. വിഷയം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഇടതുനയത്തിൽ നിന്ന് സിപിഎം വ്യതിചലിച്ചതായി സിപിഐ :
നിലപാട് മാറ്റിയതിലൂടെ ഇടതുനയത്തിൽ നിന്ന് സിപിഎം വ്യതിചലിച്ചു എന്നും മുന്നണിമര്യാദകൾ ലംഘിച്ചുവെന്നും സിപിഐ നേതൃത്വം.വിഷയം ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി രാജൻ മാധ്യമങ്ങളോട് പറഞ്ഞു.ഗോളി തന്നെ സെൽഫ് ഗോളടിച്ചാൽ എന്തുപറയാനാണ് എന്ന് സിപിഐയുടെ രാജ്യസഭാ എംപി.സന്തോഷ്‌കുമാർ ചോദിച്ചു. പിഎം ശ്രീയിൽ കേരളസർക്കാർ ഒപ്പിട്ട വിഷയം ചർച്ചചെയ്യുന്നതിന് സിപിഐ ഇന്ന് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അടിയന്തിരയോഗം ചേരുകയാണ് .