ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കെത്തിച്ച ജിയോ ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്ന് അംബാനി : "ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കും "

ന്യുഡൽഹി: ഇന്ത്യയെ ലോകത്തിന്റെ ‘ഇന്റലിജൻസ്’ തലസ്ഥാനമാക്കി മാറ്റാൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കുമെന്ന് മുകേഷ് അംബാനി. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026’-ലാണ് അദ്ദേഹം ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയ്ക്ക് ബുദ്ധിശക്തി (Intelligence) വാടകയ്ക്ക് എടുക്കാൻ കഴിയില്ല. ഡാറ്റയുടെ കാര്യത്തിൽ ചെയ്തതുപോലെ, എഐയുടെ ചിലവും ഞങ്ങൾ ഗണ്യമായി കുറയ്ക്കും എന്ന് അംബാനി പറഞ്ഞു. ജിയോ ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കാണ് എത്തിച്ചതെങ്കിൽ, ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാംനഗറിൽ അത്യാധുനിക എഐ ഡാറ്റാ സെന്ററുകളുടെ നിർമ്മാണം റിലയൻസ് ആരംഭിച്ചു കഴിഞ്ഞു. 2026-ന്റെ രണ്ടാം പകുതിയോടെ 120 മെഗാവാട്ട് ശേഷി പ്രവർത്തനക്ഷമമാകും. ഭാവിയിൽ ഇത് 1 ജിഗാവാട്ട് (1GW) വരെയായി ഉയർത്തും.AI പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൻതോതിലുള്ള വൈദ്യുതിക്കായി റിലയൻസിന്റെ സ്വന്തം ഹരിത ഊർജ്ജ പദ്ധതികളെ ഉപയോഗപ്പെടുത്തും. കച്ചിലും ആന്ധ്രാപ്രദേശിലുമായി 10 ജിഗാവാട്ട് ഗ്രീൻ പവർ ഇതിനായി സജ്ജമാണ്. കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സ്വന്തം മാതൃഭാഷയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സഹായിക്കുന്ന മൾട്ടിലിംഗ്വൽ എഐ പ്ലാറ്റ്‌ഫോം റിലയൻസ് പുറത്തിറക്കും.
AI വരുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക അംബാനി തള്ളി. “എഐ ജോലികൾ ഇല്ലാതാക്കില്ല, പകരം പുതിയ ജോലികൾ സൃഷ്ടിക്കും. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്,” അദ്ദേഹം പറഞ്ഞു.