എംഎൽഎ സ്ഥാനം പോയി! ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം

എംഎൽഎ സ്ഥാനം പോയി!  ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം

 തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ കോടതിയില്‍ നിന്ന് തടവു ശിക്ഷ ലഭിച്ച ആന്‍റണി രാജുവിനേറ്റ തിരിച്ചടി എല്‍ഡിഎഫിനും വലിയ നാണക്കേടായി മാറിയിരിക്കയാണ് . വിധി പുറത്ത് വന്നത് മുതല്‍ ആന്‍റണി രാജുവിന്‍റെ എംഎല്‍എ സ്ഥാനവും നഷ്‌ടമായി. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്‌ടമാകുന്നത്.

ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷത്തേക്ക് ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ ശിക്ഷിച്ച ദിവസം മുതല്‍ ശിക്ഷിക്കപ്പെട്ട വ്യക്തി അയോഗ്യനാകും. അത്തരം വ്യക്തികള്‍ക്ക് അന്ന് മുതല്‍ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇനി കോടതി അനുവദിച്ച ഒരു മാസത്തെ അപ്പീല്‍ കാലാവധിക്കുള്ളില്‍ മേല്‍കോടതിയെ സമീപിച്ച് ശിക്ഷയില്‍ സ്റ്റേ സമ്പാദിച്ചാല്‍ മാത്രമെ ആന്‍റണി രാജുവിന് എംഎല്‍എ ആയി മടങ്ങിയെത്താന്‍ കഴിയൂ എന്നാണ് ജന പ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്.

നിലവില്‍ നെടുമങ്ങാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷയ്‌ക്കെതിരെ ആന്‍റണി രാജുവിന് ശിക്ഷ സ്‌റ്റേ ചെയ്യുന്നതിനായി ജില്ലാ കോടതിയെ സമീപിക്കാം. ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം. ഇന്നത്തെ കോടതി വിധി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുന്നതോടെ ആന്‍റണി രാജുവിനെ ആയോഗ്യനാക്കിയുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിക്കും.