ആള്‍ദൈവം അശോക് കുമാര്‍ഖട്ടില്‍ നിന്ന് നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തു

ആള്‍ദൈവം അശോക് കുമാര്‍ഖട്ടില്‍ നിന്ന് നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തു

മുംബൈ: നാസിക്കില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ആള്‍ദൈവം അശോക് കുമാര്‍ഖട്ടില്‍ നിന്ന് നൂറോളം അശ്ലീല വിഡിയോകള്‍ പിടിച്ചെടുത്തതായി പ്രത്യേക അന്വേഷണ സംഘം. ഇയാള്‍ക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും കണ്ടെത്തി. മര്‍ച്ചന്റ് നേവി മുന്‍ ഉദ്യോഗസ്ഥനാണു ഖരാട്ട്. ഇയാള്‍ക്കെതിരെ ആറ് പീഡനക്കേസുകളാണ് ഇതുവരെയുള്ളത്.2 ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, റിവോള്‍വര്‍, 21 തിരകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര ഡിജിപി സദാനന്ദ് ദാത്തെയുടെ മേല്‍നോട്ടത്തില്‍ മുതിര്‍ന്ന പൊലീസുകാരുടെ സംഘമാണു കേസ് അന്വേഷിക്കുന്നത്. 29 വരെ പൊലീസ് കസ്റ്റഡിയിലുള്ള ഖരാട്ടിനെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് അക്കാര്യം അറിയിക്കാന്‍ 2 ഫോണ്‍ നമ്പറുകളും പൊലീസ് പ്രസിദ്ധീകരിച്ചു.ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട 2 കേസുകള്‍ വേറെയുമുണ്ട്. ബെനാമി ഇടപാടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുത്ത ബന്ധമുള്ള ഖരാട്ട് നാസിക്കിലെ ഈശനേശ്വര്‍ മഹാദവേ ക്ഷേത്രം ട്രസ്റ്റിയാണ്. 3 വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 18നാണു പൊലീസ് ഖരാട്ടിനെ അറസ്റ്റ് ചെയ്തത്. ഖരാട്ടുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ രുപാലി ചാകന്‍കര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.പ്രാര്‍ഥിക്കാനും ജ്യോതിഷപരമായ ഉപദേശം തേടിയും എത്തിയിരുന്ന സ്ത്രീകളെ വശത്താക്കിയും ഭര്‍ത്താവിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാള്‍ വരുതിയിലാക്കിയിരുന്നത്.

ഖരാട്ടില്‍നിന്നു പിടിച്ചെടുത്ത അശ്ലീല വിഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണസംഘം പരിശോധിക്കുകയാണ്. തന്റെ ഭാര്യ 7 മാസം ഗര്‍ഭിണിയായിരിക്കെ ഖരാട്ട് പീഡിപ്പിച്ചതായി മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അത്തരത്തില്‍ ഒട്ടേറെപ്പെരെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവ ഒളിക്യാമറ വച്ച് പകര്‍ത്തിയിട്ടുണ്ടെന്നുമാണ് ആരോപണം.