നിയമസഭാതെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി

നിയമസഭാതെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി ബിജെപി.35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറി. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയത്. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചപ്പോള്‍, പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പേരുകള്‍ രേഖപ്പെടുത്തിയത്. പട്ടിക ബിജെപി കേന്ദ്രനേതൃത്വം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനാണ് ബിജെപി നീക്കം.ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.

വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയുടെ പേരാണ് സജീവപരിഗണനയിലുള്ളത്. നടന്‍ ജി കൃഷ്ണകുമാറിന്റെയും പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശ്രീലേഖ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ശ്രീലേഖ മത്സരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ കോഴിക്കോട്ടും തൃശൂരുമാണ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പേരും തൃശൂരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ മേധാവിത്വമുള്ള തിരുവല്ല, പാലാ മണ്ഡലങ്ങളില്‍ അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിട്ടുള്ളത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നു.


പാര്‍ട്ടിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ കായംകുളത്ത് പരിഗണിക്കുന്നു. കൂടാതെ പാലക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ശോഭയ്ക്കു കഴിഞ്ഞതോടെയാണ് കായംകുളത്തു പരിഗണിക്കുന്നത്. മലമ്പുഴയില്‍ സി കൃഷ്ണകുമാറിന്റെ പേരിനാണ് മുന്‍തൂക്കം.