ബീഹാർ നിയമസഭാതെരഞ്ഞെടുപ്പ് :101ൽ 71 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ബീഹാർ നിയമസഭാതെരഞ്ഞെടുപ്പ് :101ൽ 71 സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ച് ബിജെപി

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 101 സീറ്റുകളിലേക്കാണ് പാർട്ടി മത്സരിക്കുന്നത്. ഇതില്‍ 71 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കുംപ്രാതിനിധ്യം  നല്‍കുംവിധമുള്ള പട്ടികയാണ് തയാറാക്കിയിരിക്കുന്നത് എന്ന്  അവകാശപ്പെടുമ്പോഴും  71 അംഗ പട്ടികയില്‍  മുസ്ലീം സമുദായത്തിൽ  നിന്ന് ഒരാളുപോലും   എന്നതും  ശ്രദ്ധേയമാണ്.എന്നാൽ പട്ടികയില്‍ പതിമൂന്ന് ശതമാനം വനിതകള്‍ക്കായി നീക്കി വച്ചിട്ടുമുണ്ട് .

ഈ മാസം പന്ത്രണ്ടിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും സന്നിഹിതരായിരുന്നു.. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് പട്ടികയിലെ പ്രമുഖരില്‍ ഒരാള്‍. മുന്‍ഗിര്‍ ജില്ലയിലെ താരാപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വാധീനം കുറഞ്ഞിട്ടുണ്ടെന്നാണ് പൊതു വികാരം.മുന്‍ കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ് ഡാണപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നു. നേരത്തെ അദ്ദേഹം പാടലീപുത്ര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മകള്‍ മിസ ഭാരതിയോട് പരാജയപ്പെട്ടിരുന്നു. ഡാണാപൂര്‍ പാടലീപുത്ര ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്.

സംസ്ഥാന ആരോഗ്യ മന്ത്രി മംഗല്‍ പാണ്ഡെ സിവാന്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മന്ത്രിമാരായ പ്രേംകുമാര്‍, കൃഷ്‌ണകുമാര്‍ ഋഷി, റാം നാരായണ്‍ മണ്ഡല്‍, നിതിന്‍ നബിന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ബിജെപിയുടെ ബിസ്‌ഫി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍ ബച്ചൗല്‍ ഇക്കുറിയും ജനവിധി തേടുന്നുണ്ട്.ഒന്‍പത് വനിതകള്‍ക്കും പാർട്ടി  അവസരം നല്‍കിയിട്ടുണ്ട്. 

കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് ശ്രേയസി സിങ് ജാമുയി, മുന്‍ ഉപമുഖ്യമന്ത്രി രേണു ദേവി(ബേട്ടിയ), ഗായത്രീദേവി (പാരിഹാര്‍), ദേവന്തി യാദവ്(നര്‍പാട്‌ഗഞ്ച്), സ്വീറ്റി സിങ് (കിഷന്‍ ഗഞ്ച്), നിഷ സിങ്(പ്രാണ്‍പൂര്‍)കവിതാ ദേവി( പട്ടികജാതി മണ്ഡലമായ കോധ), രമ നിഷാദ്(ഔറായി), അരുണാദേവി (വര്‍സാലിഗഞ്ച്) എന്നിവരെയാണ് ബിജെപി പട്ടികയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

പട്ടികവര്‍ഗത്തിന് നീക്കിവച്ചിട്ടുള്ള കതോരിയയില്‍ സിറ്റിങ് എംഎല്‍എ നിക്കി ഹെംബ്രോമിന് ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല. ഇവര്‍ക്ക് പകരം പൂരണ്‍ ലാല്‍ തുടുവിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. പഴയ നേതാക്കളില്‍ ബിഹാര്‍ നിയമസഭ സ്‌പീക്കര്‍ നന്ദ കിഷോര്‍ യാദവിന് ഇക്കുറി പട്‌ന സാഹിബ് സീറ്റ് നല്‍കിയിട്ടില്ല. ഇദ്ദേഹം 1995 മുതല്‍ നിയമസഭാംഗമാണ്. മകന് ഈ സീറ്റ് കിട്ടാനായി നിരവധി നീക്കങ്ങള്‍ അദ്ദേഹം നടത്തിയെങ്കിലും രത്‌നേഷ് കുശ്‌വാഹയ്ക്കാണ് ബിജെപി ഈ സീറ്റ് നല്‍കിയിട്ടുള്ളത്.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് നന്ദ കിഷോര്‍ പറഞ്ഞു. പാര്‍ട്ടിയാണ് തനിക്കെല്ലാം നല്‍കിയത്. അത് കൊണ്ട് തന്നെ പരാതികളൊന്നുമില്ല. പുതിയ തലമുറയ്ക്ക് സ്വാഗതം. താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ഏഴ് തവണ പട്‌ന സാഹിബ് മണ്ഡലത്തിലെ ജനത തനിക്ക് അവസരം നല്‍കി. താന്‍ ഒരിക്കലും അവരുടെ സ്‌നേഹവും വാത്സല്യവും മറക്കില്ല. എല്ലാവരോടും നന്ദി എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മുതിര്‍ന്ന നേതാവായ വിനോദ് നാരായണ്‍ ഝാ മധുബാനി ജില്ലയിലെ ബേനിപട്ടി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

 ഗായിക മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍ ചേർന്നു 

ഇതിനിടെ പ്രമുഖ നാടന്‍പാട്ട്-ഭക്തഗായിക മൈഥിലി ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്‌നയില്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാളില്‍ നിന്ന് അവര്‍ അംഗത്വം ഏറ്റുവാങ്ങി.ദര്‍ഭംഗയിലെ അലിനഗര്‍ മണ്ഡലത്തില്‍ നിന്ന് അവര്‍ ജനവിധി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇവര്‍ ബേനിപട്ട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു . എന്നാല്‍ ഇവിടെ വിനോദ് നാരായണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം അലിനഗര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ ഇവരുടെ പേര് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2020ല്‍ മിശ്രി ലാല്‍ യാദവാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇതിനിടെ ഒരു ആര്‍ജെഡി എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.ബഹുവ എംഎല്‍എ ഭാരത് ബിന്ദ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹവും ദിലീപ് ജയ്‌സ്വാളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.