ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടക്കത്തില്‍ നൂറ് കിലോമീറ്റര്‍ ദുരം മാത്രമാണ് സര്‍വീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്ന് മന്ത്രി പറഞ്ഞു.'ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടും. 2027 ഓഗസ്റ്റില്‍ നടക്കുന്ന ഉദ്ഘാടന ഓട്ടം സൂറത്തിനും വാപിക്കും ഇടയില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കും.' അശ്വിനി വൈഷ്ണവ് പറഞ്ഞു.ട്രെയിനുകള്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ഓടും, നാല് സ്റ്റോപ്പുകളുള്ള റൂട്ട് 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പന്ത്രണ്ട് സ്റ്റേഷനുകളില്‍ നിര്‍ത്തിയാണ് സഞ്ചാരമെങ്കില്‍ യാത്രാസമയം രണ്ട് മണിക്കൂര്‍ പതിനേഴ് മിനിറ്റ് വേണ്ടിവരും. 2029 ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനാണോ ജപ്പാന്‍ നിര്‍മിത ട്രെയിന്‍ ആണോ ഉദ്ഘാടന സര്‍വീസ് നടത്തുകയെന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.