സിഎപിഎഫ് ബില്ലിന് ലോക്‌സഭയിലും അംഗീകാരം, സൈനികരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നെന്ന് ആരോപണം

ന്യൂഡൽഹി: പ്രതിപക്ഷ ബഹിഷ്‌കരണത്തിനൊടുവിൽ വിവാദമായ സി.എ.പി.എഫ്. (പൊതുഭരണം) ബില്ലിന് ലോക്‌സഭയിൽ അംഗീകാരം ലഭിച്ചു. വിവിധ കേന്ദ്ര സേനകളിലെ ഉദ്യോഗസ്ഥർക്ക് ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ബില്ലിനാണ് അംഗീകാരം ലഭിച്ചത്. രാജ്യസഭ പാസാക്കിയ ബിൽ ലോക്‌സഭ ശബ്‌ദവോട്ടിലൂടെയാണ് അംഗീകരിച്ചത്.ബില്ലിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ അർദ്ധസൈനിക സേനാ ക്ഷേമ അസോസിയേഷൻ ഏപ്രിൽ 9-ന് ഡൽഹിയിലെ രാജ്ഘട്ടിൽ കുത്തിയിരിപ്പ് സമരം നടത്തും. അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സമരത്തിൽ പങ്കുചേരുമെന്ന് മുൻ അർദ്ധസൈനിക സേനാ ക്ഷേമ അസോസിയേഷൻ ജനറൽ സെക്രട്ടറി രൺബീർ സിങ് ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. സി.ആർ.പി.എഫിന്‍റെ ശൗര്യ ദിനത്തിലാണ് സമരം നടക്കുന്നത്. ബില്ലിനെതിരെ രാജ്യവ്യാപകമായി സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
കൂടിയാലോചനകൾ നടന്നില്ലെന്ന് രൺബീർ സിങ്
പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അസോസിയേഷൻ അംഗങ്ങളുമായോ മറ്റ് പങ്കാളികളുമായോ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്ന് സിങ് പറഞ്ഞു. “വിവാദപരമായ ബില്ലിനെക്കുറിച്ച് സർക്കാർ ഞങ്ങളുടെ നിർദ്ദേശമോ അഭിപ്രായമോ ചോദിച്ചിട്ടില്ല. കൂടിയാലോചനകൾ കൂടാതെ പാർലമെന്‍റിൽ ബിൽ പാസാക്കരുതെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു” - സിങ് പറഞ്ഞു.
ബിൽ സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 12 ലക്ഷം സേവനമനുഷ്ഠിക്കുന്നവരും 8 ലക്ഷം വിരമിച്ചവരും ഉൾപ്പെടെ 20 ലക്ഷം അംഗങ്ങളുള്ള ഓൾ എക്സ്-പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷൻ (സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., ഡി.എസ്.എസ്.ബി., സി.ഐ.എസ്.എഫ്., അസം റൈഫിൾസ്) സഖ്യത്തിന്‍റെ ഭാഗമായി ഞങ്ങൾ സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി.എ.പി.എഫുകളിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ഘട്ടം ഘട്ടമായി കുറയ്ക്കാനും ആറ് മാസത്തിനുള്ളിൽ കേഡർ പുനഃക്രമീകരണം നടത്തണമെന്നും നിർദ്ദേശിച്ച 2025-ലെ വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ കേസ് തീർപ്പുകൽപ്പിച്ചില്ലെന്നും മറ്റ് ക്ഷേമ വിഷയങ്ങൾ കാലങ്ങളായി അവഗണിക്കപ്പെടുകയാണെന്നും സിങ് പറയുന്നു.
ബില്ലിലെ വ്യവസ്ഥകൾ
സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ (CAPFs) ഇൻസ്‌പെക്‌ടർ ജനറൽ (IG) റാങ്കിലെ 50 ശതമാനം തസ്തികകളും, അഡീഷണൽ ഡയറക്‌ടർ ജനറൽ (ADG) റാങ്കിലെ 67 ശതമാനവും, സ്പെഷ്യൽ ഡയറക്‌ടർ ജനറൽ (SDG), ഡയറക്‌ടർ ജനറൽ (DG) റാങ്കുകളിലെ 100 ശതമാനം തസ്തികകളും ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ വഴി നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ.ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനാണ് ഇങ്ങനെയൊരു നീക്കമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സി.എ.പി.എഫ്. ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തതയും സ്ഥിരതയും കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്‍ററി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് തൃണമൂൽ
തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) എം.പി. ഡെറക് ഒബ്രയാൻ ബിൽ കൈകാര്യം ചെയ്ത രീതിയെ ശക്തമായി വിമർശിച്ചു. “രാജ്യസഭയിൽ പാസാക്കുന്നതിന് മുമ്പ് നിയമനിർമ്മാണത്തിൽ സമവായം ഉണ്ടായിരുന്നില്ല. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്” - ഒബ്രയാൻ പറഞ്ഞു. ശരിയായ പാർലമെന്‍ററി നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ബിൽ പാസാക്കിയത്. സർക്കാർ പാർലമെന്‍റിനെ പരിഹസിക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ആശങ്കകൾ പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശങ്കകൾ പരിഹരിച്ചില്ലെന്ന് കോൺഗ്രസ്
ബില്ലിൽ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ സർക്കാർ പരിഹരിച്ചിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ പറഞ്ഞു. നമ്മെ സംരക്ഷിക്കുന്നവരെ തകർക്കാൻ ഈ ബിൽ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ബിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകളെ ശാശ്വതമാക്കുകയാണ് ചെയ്യുന്നത്. ഇത് കരിയർ പുരോഗതിയെയും ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും സാരമായി ബാധിക്കും. കൂടിയാലോചനകളുടെ അഭാവം ഈ ബില്ലിൽ പ്രകടമാണെന്നും ഖാർഗെ പറഞ്ഞു.
സൈനികരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്ന് ആം ആദ്മി
നമ്മുടെ സൈനികരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒരു നിയമത്തിന് അവരെ വിധേയരാക്കുന്നത് സങ്കടകരമാണെന്ന് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ് പറഞ്ഞു. രാജ്യത്തിന്‍റെ 15,000 കിലോമീറ്റർ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികരെയും സി.എ.പി.എഫ്. ഉദ്യോഗസ്ഥരെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുരളി മനോഹർ ജോഷി കമ്മിറ്റി, ചിദംബരം കമ്മിറ്റി തുടങ്ങി ആറോളം ഔദ്യോഗിക കമ്മിറ്റികൾ സി.എ.പി.എഫ്. ഉദ്യോഗസ്ഥർക്ക് കൃത്യമായ സ്ഥാനക്കയറ്റവും അവകാശങ്ങളും നൽകണമെന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ വിദഗ്ധർ പറയുന്നത്
കൂടിയാലോചനകളില്ലാതെ തന്നെ സർക്കാരിന് ഒരു ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ സത്യ പ്രകാശ് സിങ് പറഞ്ഞു. സഭയിൽ ബിൽ കൊണ്ടുവരാനുള്ള ഉദ്ദേശ്യം അറിയിച്ചുകഴിഞ്ഞാൽ സർക്കാരിന് അത് അവതരിപ്പിക്കാവുന്നതാണ്.അതേസമയം, ബിൽ അവതരിപ്പിക്കുന്നതിലും പാസാക്കുന്നതിലും എം.പിമാരുടെ സാന്നിധ്യം ആവശ്യമാണെന്ന് സിങ് പറഞ്ഞു. "ബില്ലിനെ എതിർക്കണോ എന്നത് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമാണ്. പ്രതിപക്ഷം എതിർത്താലും ശബ്ദവോട്ടിലൂടെ ബിൽ പാസാക്കാം. ചർച്ചകൾക്ക് പകരം നടപടികൾ ബഹിഷ്‌കരിക്കുന്ന രീതിയാണ് ഇപ്പോൾ പാർലമെന്‍റിൽ കണ്ടുവരുന്നത്. പാർലമെന്‍റ് ബിൽ പാസാക്കിക്കഴിഞ്ഞാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 111 അനുസരിച്ച് രാഷ്ട്രപതിക്ക് അതിൽ ഒപ്പുവെക്കുകയോ സമ്മതം നൽകാതിരിക്കുകയോ ചെയ്യാം." - സിങ് വ്യക്തമാക്കി. പി.ആർ.എസ്. ലെജിസ്ലേറ്റീവ് റിസർച്ച് പ്രകാരം, രാഷ്ട്രപതി ഒരു ബില്ലിന് അനുമതി നൽകാതിരിക്കുന്നത് വളരെ അപൂർവ്വമായ കാര്യമാണ്.
ലാഭകരമായ പദവി (Office of Profit) വഹിക്കുന്ന എം.പിമാരെ അയോഗ്യതയിൽനിന്ന് സംരക്ഷിക്കുന്ന ബില്ലിൽ ഒപ്പിടാൻ പ്രസിഡന്‍റ് എ.പി.ജെ. അബ്ദുൾ കലാം വിസമ്മതിച്ചപ്പോഴാണ് ഇത്തരമൊരു സംഭവം അവസാനമായി ഉണ്ടായത്. രാഷ്ട്രപതി അനുമതി നൽകിയില്ലെങ്കിൽ ബിൽ പുനഃപരിശോധനയ്ക്കായി പാർലമെന്‍റിലേക്ക് തിരിച്ചയക്കും. എന്നാൽ പാർലമെന്‍റ് അത് വീണ്ടും രാഷ്ട്രപതിക്ക് അയച്ചാൽ അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം സമർപ്പിക്കാനുള്ള നീക്കം എക്സ്-പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.