സെന്‍സസ് : ആദ്യഘട്ടത്തിന് നാളെ തുടക്കം

 സെന്‍സസ് : ആദ്യഘട്ടത്തിന് നാളെ തുടക്കം

ന്യൂഡല്‍ഹി: 2027 ലെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. രാജ്യത്ത് സെന്‍സസ് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നാളെ  മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണ നടത്തുന്നത്. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.സെന്‍സസ് ആദ്യഘട്ടത്തിന്റെ ചോദ്യാവലി സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഒരു ലിവ്-ഇന്‍ പങ്കാളികള്‍ അവരുടെ ബന്ധം സ്ഥിരതയുള്ള ഒന്നാണെങ്കില്‍, സെന്‍സസില്‍ അവരെ വിവാഹിത ദമ്പതികളായി കണക്കാക്കും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. വീടിന്റെ തറ, മേല്‍ക്കൂര, വീട്ടിലെ അംഗങ്ങള്‍, ഗൃനാഥന്‍ ഗൃഹനാഥ, ഉപയോഗിക്കുന്ന ധാന്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.കെട്ടിട നമ്പര്‍, വീടിന്റെ അവസ്ഥ, വീട്ടിലുള്ള ആളുകളുടെ എണ്ണം, കുടുംബനാഥന്റെ പേര്, പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ മറ്റ് സമുദായങ്ങളില്‍ പെട്ടയാളാണോ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവയും ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.