മുഖ്യമന്ത്രി വി.ഡി. സതീശൻ - ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദമാകുന്നു

മുഖ്യമന്ത്രി വി.ഡി. സതീശൻ - ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദമാകുന്നു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ വി.ഡി. സതീശൻ്റെ  നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി, ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് സമുദായ സംഘടനയെയും കോൺഗ്രസിലെ ഒരു വിഭാഗത്തെയും ചൊടിപ്പിച്ചിരിക്കുന്നത്. 

തങ്ങൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണോ എന്ന് പൊതുജനം തീരുമാനിക്കട്ടെയെന്ന് ജി. സുകുമാരൻ നായർ തുറന്നടിച്ചു. മുഖ്യമന്ത്രിയെ കാണാൻ ഇനി താൽപ്പര്യമില്ലെന്നും, ആവിശ്യമായ കാര്യങ്ങൾ മറ്റ് മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂൺ 20-ന് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും അത് നിഷേധിക്കപ്പെട്ടത് സുകുമാരൻ നായർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ നടപടിയിൽ കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും അതൃപ്തി പുകയുകയാണ്. സമുദായ സംഘടനകളോട് വ്യത്യസ്ത മാനദണ്ഡങ്ങൾ പുലർത്തുന്നത് മതേതര സംഘടനകളെ സർക്കാരിൽ നിന്നും യു.ഡി.എഫിൽ നിന്നും അകറ്റാൻ കാരണമാകുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സതീശൻ പുലർത്തുന്ന കർശന നിലപാടിനെതിരെയും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എല്ലാവരെയും തുല്യമായി കാണാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നതാണ് കോൺഗ്രസ് നേതാക്കളുടെ പൊതുവികാരം.ഹിന്ദു നേതൃസമ്മേളനത്തിൽ പാസാക്കിയ നിവേദനം സമർപ്പിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു പ്രതികരിച്ചു. രണ്ട് തവണ ആവശ്യപ്പെട്ടശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും സമാനമായ കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവിട്ടതും ആർ.വി. ബാബുവായിരുന്നു എന്നത് ഈ വിവാദത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.