മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 100 മണിക്കൂറിനുള്ളിൽ സഹായം

തിരുവനന്തപുരം: തീരാരോഗത്താൽ വലയുന്നവർക്കും ആലംബമില്ലാത്തവർക്കും താങ്ങായി സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപേക്ഷകൾ ചുവപ്പുനാടകളിൽ കുരുങ്ങി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട്, അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഡിബിടി വഴി നേരിട്ട് അക്കൗണ്ടിലേക്ക്:
2016 നവംബർ മുതൽ ദുരിതാശ്വാസ നിധി പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. നിലവിൽ ഡിബിടി (Direct Benefit Transfer) സംവിധാനം വഴി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക എത്തുന്നത്.മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് സഹായ വിതരണത്തിൽ വലിയ വർദ്ധനവുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.2016-21 കാലയളവിൽ ആകെ 5715.92 കോടി രൂപ വിനിയോഗിച്ചു. ഇതിൽ 918.95 കോടി രൂപ ചികിത്സാ സഹായമാണ്.2021 മുതൽ 2025 ഡിസംബർ വരെ 2569.15 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് 808.78 കോടി രൂപ മാത്രമായിരുന്നു. അന്നത്തെ സർക്കാർ സഹായം അനുവദിച്ചിട്ടും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും ഈ സർക്കാരാണ് പണം ലഭ്യമാക്കിയത്.
അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാൻ cmo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സയിലുള്ളവർക്കും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ട് പ്രത്യേക ഓൺലൈൻ സംവിധാനത്തിലൂടെ സഹായം ഉറപ്പാക്കുന്നു.
നിബന്ധനകൾ: മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായം സർക്കാരിന്റെ കരുതലിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു