സിപിഎം; കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

സിപിഎം; കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്  തിരുവനന്തപുരത്ത് നടക്കും. കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. അതോടൊപ്പം സഖ്യകക്ഷികളുടെ നീക്കവും ചര്‍ച്ചയാകും.കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നാണ് പാര്‍ട്ടി തീരുമാനം.എന്നാല്‍ മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്‌ച സമാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനവും ചര്‍ച്ചയാവും.

 തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള  സിപിഎമ്മിൻ്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. ലഭിച്ച റിപ്പോർട്ടുകള്‍ അനുസരിച്ച് നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ നേരിട്ട് കേള്‍ക്കുന്ന പരിപാടി ഒരാഴ്‌ച നീണ്ടുനില്‍ക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി അവലോകനം ചെയ്‌ത് കൊണ്ടും പരാജയത്തിലെ പ്രധാന വശങ്ങള്‍ ഉള്‍ക്കൊണ്ടും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വന്‍ വിജയത്തിലേക്ക് എത്തിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.യോഗത്തില്‍ പാര്‍ട്ടിയുടെ നയങ്ങളും ഭരണനേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കും. തിരുവനന്തപുരത്ത് തുടങ്ങിയ ഈ പരിപാടിക്ക് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേതൃത്വം നല്‍കി. മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും അടക്കം ഓരോ ജില്ലകളിലും വീടുകളില്‍ നേരിട്ട് എത്തുന്നുണ്ട്. ആലപ്പുഴയില്‍ ബിനോയ് വിശ്വം നേതൃത്വം നല്‍കി.

മാര്‍ഗരേഖ തയ്യാറാക്കി സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയില്‍ ജനങ്ങള്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേള്‍ക്കണം. തര്‍ക്കിച്ച് ജയിക്കാന്‍ അല്ല, ശരിയായ ധാരണയില്‍ എത്തിക്കാന്‍ സമയം കൊടുത്ത് ഇടപെടണം. വര്‍ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് സിപിഎം മുസ്‌ലിം വിരുദ്ധ സമീപനം അല്ല സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണം.എന്നാല്‍ മാര്‍ഗരേഖകള്‍ക്ക് അപ്പുറം നിലവില്‍ പാര്‍ട്ടി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പാര്‍ട്ടി ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കണമെന്നും പ്രധാന ആവശ്യങ്ങളാണ്. ശബരിമല വിഷയത്തില്‍ പത്മകുമാറിനെതിരായ നടപടിയെടുക്കാത്തതും വിശദീകരിക്കണം. രാഷ്ട്രീയക്കാരനായാലും തന്ത്രിയായാലും കുറ്റം ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങളെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.