ആലുവ പിടിച്ചെടുക്കാൻ ആലപ്പുഴയിൽ നിന്നും ആരിഫിനെ ഇറക്കി സിപിഎം

ആലുവ പിടിച്ചെടുക്കാൻ ആലപ്പുഴയിൽ നിന്നും ആരിഫിനെ ഇറക്കി സിപിഎം

എറണാകുളം : 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമായ  ആലുവ പിടിച്ചെടുക്കാൻ ആലപ്പുഴ മുന്‍ എംപി എ എം ആരിഫിനെ സ്ഥാനാർത്ഥിയാക്കി സിപിഎം.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയായിരുന്നു.  മണ്ഡലത്തില്‍ ആരിഫിന്റെ പേര് അവസാന ഘട്ടത്തില്‍ സജീവമായി പരിഗണനയിലുണ്ടായിരുന്നു.2021ല്‍ 18,886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത്  ഇവിടെ വിജയിച്ചത്. 2 തദ്ദേശ തെരഞ്ഞെടുപ്പിലും  മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ കണക്കില്‍ 11,849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്.നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് സിപി ഐഎം കണക്കുകൂട്ടുന്നത്.

അഡ്വ. എ കെ നസീറും അഡ്വ. എ ജെ റിയാസും പരിഗണനയിലുണ്ടായിരുന്നു. നസീര്‍ മുന്‍ ബിജെപി നേതാവായതിനാല്‍ പരമ്പരാഗത മുസ്ലീം വോട്ടുകള്‍ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം റിയാസിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് റിയാസ് പുറത്താക്കപ്പെട്ടതിനാല്‍ ഒരു വിഭാഗം വ്യാപാരികള്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് ആരിഫും പട്ടികയിലേയ്ക്ക് വന്നത്.