സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം സ്മിത സുന്ദേരശ്വന്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്മിത സുന്ദേരശ്വന്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച് സ്വീകരിച്ചു. സ്മിത സുന്ദേരശ്വന്‍ വര്‍ക്കല മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സ്മിത ബിജെപിയിലേക്ക് എത്തിയതോടെ ബിഡിജെഎസില്‍ നിന്ന് വര്‍ക്കല മണ്ഡലം ബിജെപിക്ക് തിരിച്ചുനല്‍കും.തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവായിരുന്ന സുന്ദരേശ്വരന്റെ മകളാണ് സ്മിത. സിപിഎം നേരിടുന്ന മൂല്യച്യുതിയും നരേന്ദ്ര മോദി നാടിന് നല്‍കുന്ന സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും സ്മിത സുന്ദേരശ്വന്‍ ബിജെപിയിൽ അംഗത്വമെടുത്തശേഷം പറഞ്ഞു .സിപിഎമ്മില്‍ സ്വജനപക്ഷപാതമാണ് ഇപ്പോൾ നടക്കുന്നതെന്നും സംഘടനചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്ന പോക്കാണ് പാര്‍ട്ടിയിലുള്ളതെന്നും സ്മിത പറഞ്ഞു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിൻ്റെ മുന്‍ പ്രസിഡന്റാണ് സ്മിത.