അപകീർത്തി പരാമർശം: എസ് . ശ്രീശാന്തിൻ്റെ വിലക്ക് പിൻവലിച്ചു

അപകീർത്തി പരാമർശം:   എസ് . ശ്രീശാന്തിൻ്റെ  വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ  ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു . സംഘടനയ്ക്ക് വലിയ രീതിയിൽ അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലായിരുന്നു കെസിഎ നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് ക്രിക്കറ്റ് സംബന്ധമായ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയിരുന്നത്. വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ച് ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. നിയമപോരാട്ടത്തിൽ തിരിച്ചടി നേരിട്ടതോടെ, താൻ നടത്തിയ പരാമർശങ്ങളിൽ പൂർണ്ണമായും ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് കെസിഎയ്ക്ക് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു. 

ഇന്ന് ചേർന്ന കെസിഎ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്ത് നൽകിയ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. താരം നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്ത പശ്ചാത്തലത്തിൽ, വിലക്ക് അടിയന്തരമായി പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭാവിയിൽ സംഘടനയുടെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയിലുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്ന് കെസിഎ ഭരണസമിതി ശ്രീശാന്തിന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.