കനത്ത മൂടൽമഞ്ഞ്: ഡൽഹിയിൽ വിമാന സർവീസുകൾ താളംതെറ്റി

കനത്ത മൂടൽമഞ്ഞ്: ഡൽഹിയിൽ വിമാന സർവീസുകൾ താളംതെറ്റി

ന്യുഡൽഹി :കനത്ത മൂടൽമഞ്ഞും കുറഞ്ഞ ദൃശ്യപരതയും കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനങ്ങൾ വൈകാനും റദ്ദാക്കാനും തുടങ്ങിയതോടെ ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും, തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് ഡൽഹി വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തിങ്കളാഴ്ച പുലർച്ചെ സഫ്ദർജംഗ് വിമാനത്താവളത്തിൽ ദൃശ്യപരത പൂജ്യം മീറ്ററിലേക്ക് താഴ്ന്നിരുന്നു. പാലം വിമാനത്താവളത്തിലും 50 മീറ്റർ വരെ ദൃശ്യപരത കുറഞ്ഞത് സർവീസുകളെ ബാധിച്ചു.

വിമാനക്കമ്പനികളുടെ മുന്നറിയിപ്പ് :

മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ വലിയ തിരക്കും പാർക്കിംഗ് ബേയിലെ പരിമിതികളും നേരിടുന്നതായി എയർ ഇന്ത്യ അറിയിച്ചു. അസൗകര്യം നേരിട്ട യാത്രക്കാർക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാനോ മുഴുവൻ തുകയും തിരികെ നൽകാനോ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശൈത്യകാലമായതിനാൽ വടക്കേ ഇന്ത്യയിൽ അതിരാവിലെ ഉണ്ടാകുന്ന മൂടൽമഞ്ഞ് വിമാന നീക്കങ്ങളെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.ആകാസ എയർ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളെയും വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ വിമർശനം:

അതേസമയം, അത്യാധുനിക കാറ്റഗറി-3 ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം ഉണ്ടായിട്ടും ഡൽഹിയിൽ വിമാനങ്ങൾ റദ്ദാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. 

കുറഞ്ഞ ദൃശ്യപരതയിലും വിമാനങ്ങൾ ഇറക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. എന്നാൽ, പൈലറ്റുമാർക്ക് ഇത്തരം സാഹചര്യങ്ങളിൽ ടേക്ക്-ഓഫ് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും പ്രത്യേക യോഗ്യതകൾ ആവശ്യമാണെന്ന് ഡിജിസിഎ ചട്ടങ്ങൾ വ്യക്തമാക്കുന്നു.