"ശബരിമല സ്വര്‍ണ്ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല" : ദേവസ്വം ബോര്‍ഡ് വിജിലൻസ് റിപ്പോർട്ട്

"ശബരിമല സ്വര്‍ണ്ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല" : ദേവസ്വം ബോര്‍ഡ്  വിജിലൻസ് റിപ്പോർട്ട്

പത്തനംത്തിട്ട:  ശബരിമല സ്വര്‍ണക്കൊള്ള  ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്നുകരുതാന്‍ കഴിയില്ലെന്ന് വിജിലൻസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദമോ നിര്‍ദേശമോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച്‌  ഗൗരവമായ അന്വേഷണം ആവശ്യമുണ്ട്.  നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടിവരുമെന്നും  ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സ്  റിപ്പോര്‍ട്ടില്‍ പറയുന്നു.ഉദ്യോഗസ്ഥ വീഴ്ച അക്കമിട്ട് നിരത്തുന്നതിനൊപ്പം അന്നത്തെ ദേവസ്വം ബോര്‍ഡിനെയടക്കം സംശയിച്ചുകൊണ്ടാണ്  വിജിലൻസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ദേവസ്വം മാന്വലും ദേവസ്വം ചട്ടങ്ങളും നിലനില്‍ക്കേ ദ്വാരപാലക ശില്‍പങ്ങളുടെ ഭാഗങ്ങള്‍ 49 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിച്ചത് . നിയമവിരുദ്ധമായി ചെയ്ത ഈ കാര്യം  ദേവസ്വം ബോര്‍ഡിന്റെ അധികാരികള്‍ അറിഞ്ഞില്ല എന്ന് വിശ്വസിക്കാൻ  കഴിയുന്നില്ല. അതോടൊപ്പം ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യപ്രകാരമാണ് ഇപ്രകാരം ചെയ്തത് എന്നും കരുതാന്‍ കഴിയില്ല. 2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദ്ദേശമോ ഉണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട് .ദ്വാരപാലക ശില്‍പ്പ പാളികള്‍ നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി സ്വര്‍ണം പൂശാന്‍ ഇടയായത് 2019ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടി വേണം എന്നും  റിപ്പോർട്ട് പറയുന്നു.

അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ വീഴ്ചയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളി സ്വര്‍ണപ്പാളിയാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി കൈമാറിയതില്‍ വസ്‌തുതാ വിരുദ്ധ ശുപാര്‍ശ ബോര്‍ഡിന് ല്‍കിയെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളി കൊടുത്തുവിടാനുള്ള സകലഅനുമതിയും ആദ്യഘട്ടത്തില്‍ നല്‍കിയത് മുരാരി ബാവുവാണ് .  ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ചെമ്പ് പാളി എന്ന് രേഖപ്പെടുത്തി കത്ത് കൈമാറിയതില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാറിന് പങ്കുണ്ടെന്നാണ് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ സുധീഷ്‌കുമാറിന്റെ ഉത്തരവ് കാരണമായി എന്നും വ്യക്തമാകുന്നുണ്ട്. 

മഹസര്‍ എഴുതിയ സമയം സ്ഥലത്തില്ലാതിരുന്നവരുടെ പേര് അതിൽ  അശ്രദ്ധമായും ബോധപൂര്‍വും രേഖപ്പെടുത്തി എന്നതാണ് അടുത്തത്. ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കുന്നു എന്ന് മഹസറില്‍ എഴുതി, അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുത്തു എന്നതാണ് സുധീഷ് കുമാറിന്റെ വീഴ്ചയായി രേഖപ്പെടുത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായിരുന്ന എസ് ജയശ്രീ,അസിസ്റ്റന്റ് എന്‍ജിനീയര്‍, മരാമത്ത് വിഭാഗം ശബരിമല കെ സുനില്‍ കുമാര്‍ , അഡ്മിനിസ്ട്രേറ്റിവ്  ഓഫീസര്‍ എസ് ശ്രീകുമാർ , മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു, മു്ന്‍ തിരുവാഭരണം കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ എന്നിവരുടെ വീഴ്ചകളും സ്വര്‍ണം പൂശിയ ശേഷം ദ്വാരപാലക ശില്‍പ്പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു എന്ന പിഴവും പ്രത്യേകം പരാമർശിക്കുന്നുണ്ട് . അതിന് ശേഷം പോറ്റി ഇത് ജയറാമിന്റെ വീട്ടിലടക്കം കൊണ്ടുപോയെന്ന കാര്യവും  ചെന്നൈയിലെയും കര്‍ണാടകയിലേയും ചില ക്ഷേത്രങ്ങളിലേക്ക് ഇത് കൊണ്ടുവന്ന് വച്ച് അന്യായമായി ലാഭമുണ്ടാക്കി എന്ന വിവരവും  വിജിലൻസ്  റിപ്പോർട്ടിൽ പരാമർശിക്കുന്നു.