സംവിധായകൻ ഭാരതിരാജ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

സംവിധായകൻ  ഭാരതിരാജ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

 ചെന്നൈ: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് തമിഴ്‌ സംവിധായകനും നടനുമായ ഭാരതി രാജ ആശുപത്രിയില്‍ തുടരുന്നു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണെങ്കിലും ഭാരതി രാജയുടെ ആരോഗ്യ നില തൃപ്‌തിക്കരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് 81 കാരനായ ഭാരതി രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയെന്നും ഇപ്പോള്‍ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ ഇന്ന്  പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഡിസംബര്‍ 27 നാണ് ശ്വാസതടസത്തെ തുടര്‍ന്ന് ഭാരതിരാജയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

"ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ശ്രീ ഭാരതിരാജയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എല്ലാവിധ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിഭാഗം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരേണ്ടി വരും", പ്രസ്‌താവനയില്‍ പറയുന്നു.

ഭാരതിരാജ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടേ വിവരമറിഞ്ഞ് നിരവധി സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എ ആർ മുരുഗദോസ്, ആർ കെ സെൽവമണി, സീമാൻ, സീനു രാമസാമി, ചിത്ര ലക്ഷ്മണൻ, ലിംഗുസാമി, അമീർ, നിർമ്മാതാവ് കലൈപുലി എസ് താണു തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ സന്ദര്‍ശിച്ചു.ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും തന്നെ മികച്ച രീതിയിലാണ് പരിചരിക്കുന്നതെന്നും ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ ആശുപത്രിയിൽ സന്ദർശിക്കരുതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഉടന്‍ എല്ലാവരേയും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.ധനുഷിന്‍റെ തിരുച്ചിത്രമ്പലയിലാണ് ഭാരതിരാജ ഒടുവില്‍ അഭിനയിച്ച ചിത്രം. നിത്യാമേനോൻ, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിൽ ഭാരതി രാജയുടെ കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

1997-ൽ '16 വയതിനിലെ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.സിഗപ്പു റോജകൾ, മൺവാസനൈ, നിഴലുകൾ, കിഴക്കേ പോകും റെയിൽ, അലൈഗൽ ഒയിവമില്ലൈ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളാണ്. പത്മശ്രീ ജേതാവായ ഭാരതി രാജയ്ക്ക് ആറ് ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ മകൻ  മനോജ് ഭാരതിരാജയുടെ അകാല മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. 48ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മനോജ്  അന്തരിച്ചത്. 2023 ല്‍ പുറത്തിറങ്ങിയ മാര്‍കഴി തിങ്കള്‍ എന്ന ചിത്രത്തിലൂടൊണ് മനോജ് സംവിധായകനായത്.  ഭാരതി രാജയായിരുന്നു ഈ ചിത്രം നിര്‍മിച്ചത്..