കണ്ണൂർ നഗരസഭയും ഡിഫൻൻസ് അധികൃതരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനും ഡിഫൻൻസ് അധികൃതരും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കുന്നത് .ആയിക്കരയിലെ കൻ്റോണ്‍മെൻ്റ് ഏരിയയില്‍പ്പെട്ട അഞ്ച് റോഡുകള്‍ എ വണ്‍ കാറ്റഗറിയിലേക്ക് മാറ്റിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പൊതുജന ജീവിതത്തെ ബാധിക്കുന്ന നീക്കത്തില്‍ നിന്ന് സൈനിക അധികൃതർ പിന്മാറണമെന്നാണ് കോർപ്പറേഷൻ ആവിശ്യം .ജില്ലാശുപത്രി ബസ്റ്റാൻ്റും പ്രദേശത്തെ പ്രധാനപ്പെട്ട അഞ്ച് റോഡുകളും ഡിഫൻസ് ഭൂമിയായി പ്രഖ്യാപിച്ചതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. ജനവാസ മേഖലയെ ഒറ്റപ്പെടുത്തുന്ന നീക്കം ആയിക്കര ഡിവിഷനെ വലിയ തോതില്‍ ബാധിക്കും. എ.വണ്‍ കാറ്റഗറിയിലേക്ക് മാറുന്നതോടെ ജില്ലാശുപത്രി അഞ്ചു കണ്ടി റോഡടക്കമുള്ള ആയിക്കരയിലെ പ്രധാന വഴികള്‍ തടസ്സപ്പെടും. നാല് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ യാത്രയടക്കം ഇതോടെ പ്രതിസന്ധിയിലാകും. ആശുപത്രി ബസ്റ്റാൻ്റ് അടക്കം വിട്ടുകൊടുക്കേണ്ടി വരുന്നത് കോർപ്പറേഷൻ വരുമാനത്തെയും ബാധിക്കുമെന്നും അധികൃതർ പറയുന്നു.