തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് : ചെലവ് 200 കോടി രൂപക്ക് മുകളില്‍

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് : ചെലവ്  200 കോടി രൂപക്ക് മുകളില്‍

തിരുവനന്തപുരം: 2.86 കോടിപേരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടര്‍ പട്ടികയിലുള്ളത്. അതുപ്രകാരം  ഇത്തവണ തെരഞ്ഞെടുപ്പിനായി സര്‍ക്കാരിന് 200 കോടി രൂപക്ക് മുകളില്‍ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകള്‍. അതായത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടുചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് ചെലവാകുന്നത് 70 രൂപ

സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാറിന് വലിയ തുക ചെലവാകും . ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍, അവര്‍ക്കുള്ള പ്രത്യേക അലവന്‍സ്, വോട്ടിങ് മെഷീന്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗതാഗതം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കല്‍, വോട്ടെണ്ണല്‍ എന്നിങ്ങനെ പോകുന്നു ഈ ചെലവുകള്‍.

2020ലെ തെരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചെലവായത് 169 കോടി രൂപയാണ്. ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും തെരഞ്ഞെടുപ്പ് ചെലവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. 2010ലെ തിരഞ്ഞെടുപ്പിന് 65 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ ചെലവിട്ടത്. 2015 ല്‍ ചെലവ് 88 കോടിയായി, 35 ശതമാനം വര്‍ധന. 2020ല്‍ 92 ശതമാനം വര്‍ധനയോടെ 168.82 കൂടി രൂപയായി ചെലവ്.ഈ കണക്കുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ ചെലവോ, അവിടത്തെ ഉദ്യോഗസ്ഥരുടെ ശമ്പളമോ ഉള്‍പ്പെടുന്നില്ല. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ നല്ലൊരു തുക എല്ലാക്കൊല്ലവും മുടക്കുന്നുണ്ട്. 2022-23ല്‍ 3.02 കോടി രൂപയായിരുന്നു ചെലവ്. 2021-22ല്‍ ഇത് 3.33 കോടി രൂപയും.