എംബ്രെയറും മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് സി-390 മില്ലേനിയം വിമാനങ്ങൾക്കായി ഇന്ത്യയിൽ എം ആർ ഒ സ്ഥാപിക്കും

എംബ്രെയറും മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് സി-390 മില്ലേനിയം വിമാനങ്ങൾക്കായി ഇന്ത്യയിൽ  എം ആർ ഒ  സ്ഥാപിക്കും

മുംബൈ : ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയറും (Embraer) ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് സി-390 മില്ലേനിയം (C-390 Millennium) സൈനിക ചരക്കുവിമാനങ്ങൾക്കായി ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സംവിധാനം സ്ഥാപിക്കും.  ഇരു കമ്പനികളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം.

വിമാനങ്ങളുടെ ഘടനാപരമായ പരിശോധനകൾ, ടെസ്റ്റിംഗ്, കംപോണന്റ് റിപ്പയർ, ഏവിയോണിക്സ് സപ്പോർട്ട്, പരിശീലനം എന്നിവയുൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും ഈ സെന്ററിൽ ലഭ്യമാകും. സി-390 വിമാനങ്ങളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും കൂടുതൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികളുമായി സഹകരിക്കുമെന്ന് എംബ്രെയർ സർവീസസ് ആൻഡ് സപ്പോർട്ട് സിഇഒ കാർലോസ് നൗഫൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ‘മേക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് കരുത്തേകുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയെ സി-390 വിമാനങ്ങളുടെ ഒരു ആഗോള നിർമ്മാണ-സേവന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യൻ വ്യോമസേനയ്ക്ക് പുറമെ, മറ്റ് രാജ്യങ്ങളിലെ സി-390 വിമാനങ്ങൾക്കും ഇന്ത്യയിലെ ഈ സംവിധാനം സേവനം നൽകാനുള്ള സാധ്യതകൾ എംബ്രെയർ പരിശോധിക്കുന്നുണ്ട്.വിമാനത്തിന്റെ ആയുഷ്കാലം മുഴുവൻ തടസ്സമില്ലാത്ത സേവനവും സാങ്കേതിക പിന്തുണയും ലഭ്യമാക്കാൻ ഈ അത്യാധുനിക എംആർഒ സൗകര്യം സഹായിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗം വിനോദ് സഹായ് പറഞ്ഞു. 26 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള സി-390 മില്ലേനിയം വിമാനങ്ങൾ നിലവിൽ ബ്രസീൽ, പോർച്ചുഗൽ, ഹംഗറി, നെതർലാൻഡ്‌സ്, ഓസ്ട്രിയ, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.