മെഡിക്കല്‍ കോളജ് ഐസിയുവിലുണ്ടായ തീപിടുത്തം: ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജ്  ഐസിയുവിലുണ്ടായ തീപിടുത്തം: ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടുത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഫോറന്‍സിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോര്‍ട്ടിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഡിഎംഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെയായിരുന്നു സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്ന് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.