ശബരിമലസ്വര്‍ണക്കൊള്ള :മുന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍.

ശബരിമലസ്വര്‍ണക്കൊള്ള :മുന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍.

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍. ഇന്നലെ  രാത്രി 10 മണിക്കാണ് ഇയാളെ പെരുന്നയിലെ വീട്ടില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസില്‍ പ്രതിയാണ് മുരാരി ബാബു.നിലവില്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. എസ്‌ഐടി കസ്റ്റഡിയില്‍ എടുത്ത ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ഇയാളുടെ മുഖ്യപങ്ക് വളരെ വ്യക്തമാണ്.

ആരോപണങ്ങളെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതല്‍ 2024 വരെയുള്ള കാലയളവിലെ ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ചുള്ള ഗൂഢാലോചന നടത്തിയതിലെ പ്രധാനിയാണ് മുരാരി ബാബു. ഇയാളാണ് ദ്വാരപാലക ശില്‍പങ്ങളിലും കട്ടിള പാളികളിലും സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. സ്വര്‍ണപ്പാളി സംബന്ധിച്ചുള്ള വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കവും മുരാരി ബാബുവിന്‍റെ കാലത്താണെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി സംബന്ധിച്ച് വിഴ്‌ചയുണ്ടായിട്ടില്ലെന്നാണ് മുരാരി ബാബു പറഞ്ഞത്. തന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്‍കിയത് വെറും പ്രാഥമിക റിപ്പോര്‍ട്ടാണ്.