ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഗൂഢാലോചന സംബന്ധിച്ചും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും കൃത്യമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ നിർണായക നീക്കം. വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏകദേശം 400 പേജുകളോളം വരുന്ന വളരെ വിശദമായ അപ്പീലാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേജുകളുള്ള വിചാരണക്കോടതിയുടെ വിധിന്യായത്തിലെ പാകപ്പിഴകൾ അപ്പീലിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ദിലീപിനെതിരെ മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അവയൊന്നും വിചാരണക്കോടതി കൃത്യമായി പരിഗണിച്ചില്ല എന്നതാണ് പ്രോസിക്യൂഷൻ്റെ പ്രധാന ആക്ഷേപം. കൃത്യത്തിലേക്ക് നയിച്ച വിപുലമായ ഗൂഢാലോചനയും അതിനു പിന്നിലെ പ്രേരണയും തെളിയിക്കുന്നതിന് ആവശ്യമായ നിരവധി രേഖകളും തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.എന്നാൽ, ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കിടയിലെ ഗൂഢാലോചന മാത്രമാണ് വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തത്. ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകൾ അർഹിക്കുന്ന ഗൗരവത്തോടെ കോടതി പരിഗണിച്ചില്ലെന്നും നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സർക്കാർ ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.
പല നിർണായക സാക്ഷിമൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണക്കോടതി അവഗണിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയാണ്. നിർണായകമായ ഈ വെളിപ്പെടുത്തലുകളെ വിചാരണക്കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ മൊഴികളെ സാധൂകരിക്കുന്ന വിധത്തിൽ ലാപ്ടോപ്പുകളിൽ നിന്നടക്കമുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിസ്തരിച്ച് തെളിവുകൾ നൽകിയിട്ടും അതൊന്നും പരിഗണിക്കപ്പെട്ടില്ല. കൂടാതെ, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻ്റെ പകർപ്പ് ദിലീപിൻ്റെ കൈവശം എത്തിയിട്ടുണ്ടെന്ന വാദം വിചാരണക്കോടതി തള്ളിക്കളഞ്ഞതിനെയും അപ്പീലിൽ ശക്തമായി എതിർക്കുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ച് അഭിഭാഷകരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു എന്നതിനപ്പുറം മെമ്മറി കാർഡ് ദിലീപിന് ലഭിച്ചിട്ടില്ലെന്ന നിഗമനം ശരിയല്ലെന്നാണ് പ്രോസിക്യൂഷൻ ആവർത്തിക്കുന്നത്. ദൃശ്യങ്ങളെ സംബന്ധിച്ച വിവരണം ദിലീപിൻ്റെ സഹോദരൻ്റെ ഫോണിൽ കണ്ടെത്തിയിട്ടും കോടതി അത് വേണ്ടവിധം പരിഗണിച്ചില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
ദിലീപിനെ വെറുതെ വിട്ടതിനെതിരെയുള്ള വാദങ്ങൾക്ക് പുറമെ, കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ കാര്യത്തിലും പ്രോസിക്യൂഷൻ അപ്പീലിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊട്ടേഷൻ സംഘത്തിന് വിചാരണക്കോടതി നൽകിയത് കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നാണ് വിലയിരുത്തൽ. അതിനാൽ, ഇവർക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. ഇതിനുപുറമെ, കേസിൽ വിട്ടയക്കപ്പെട്ട ചാർലി, ദിലീപിൻ്റെ സുഹൃത്തായ ശരത് ജി നായർ എന്നിവരെയും ഈ കേസിൻ്റെ ഭാഗമായി ശിക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ദിലീപിനെ കേസിൽ ഉൾപ്പെടുത്താൻ തെളിവുകളില്ലെന്നും പലതും കെട്ടിച്ചമച്ചതാണെന്നുമുള്ള വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ഖണ്ഡിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിധിക്ക് എതിരെ അപ്പീൽ നൽകാനുള്ള തൊണ്ണൂറ് ദിവസത്തെ സമയപരിധി അടുത്ത ആഴ്ച അവസാനിക്കാനിരിക്കെയാണ് സർക്കാരിൻ്റെ ഈ നിയമനടപടി.