"ദീപത്തൂണില്‍ തന്നെ ദീപം തെളിക്കണം, സര്‍ക്കാര്‍ സാങ്കല്‍പ്പിക ഭീതി പരത്തുന്നു " : മദ്രാസ് ഹൈക്കോടതി

"ദീപത്തൂണില്‍ തന്നെ ദീപം തെളിക്കണം, സര്‍ക്കാര്‍ സാങ്കല്‍പ്പിക ഭീതി പരത്തുന്നു " : മദ്രാസ് ഹൈക്കോടതി

മധുര: തമിഴ്നാട്ടിലെ തിരുപ്പരങ്കുണ്‍ട്രത്ത് കാര്‍ത്തികദീപം തെളിക്കല്‍ കേസില്‍ സ്റ്റാലിന്‍ സര്‍ക്കാരിന് തിരിച്ചടി. ദര്‍ഗയിലെ കല്‍ത്തൂണില്‍ തന്നെ ദീപം തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഉയര്‍ന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത് വിശ്വാസികള്‍ക്ക് വ്യക്തമായി കാണാനെന്ന് നിരീക്ഷിച്ച കോടതി സ്റ്റാലിന്‍ സര്‍ക്കാര്‍ സാങ്കല്‍പിക ഭീതി പരത്തുകയാണെന്ന രൂക്ഷവിമര്‍ശനവും നടത്തി.

പുരാതന ദീപത്തൂണ്‍ സ്തംഭത്തില്‍ ആചാരപരമായ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു, മുസ്ലിം കലാപത്തിന് കാരണമാകുമെന്നായിരുന്നു ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. ഇത് കാരണം മലമുകളില്‍ ദീപം കൊളുത്താന്‍ ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നില്ല.ദീപം തെളിയിച്ചില്‍ പ്രദേശത്ത് സമാധാനം തകരുന്ന സര്‍ക്കാരിന്റെ വാദം അസംബന്ധവും അവിശ്വസനീയമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിശ്വാസികള്‍ക്ക് നല്ല രീതിയില്‍ ദീപം കാണുന്നതിനാണ് ഉയര്‍ന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത്. വിശ്വാസികളുടെ ആവശ്യം ക്ഷേത്രസമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങള്‍ നല്‍കിയിട്ടില്ല. സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളരാണ് സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നത്. സമാധാനം തകരുന്ന ഒരു സാഹചര്യവും ഇല്ലെന്നും സര്‍ക്കാര്‍ സാങ്കല്‍പ്പിക ഭീതി പരത്തുകയാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

തിരുപ്പരങ്കുണ്‍ട്രം കുന്നിന്‍ മുകളിലുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. ഹിന്ദു, മുസ്ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പരങ്കുണ്‍ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയും താഴെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമാണ്.