ആശുപത്രികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ : കേരള ഹൈക്കോടതി വിധി പരിശോധിക്കാമെന്ന് സുപ്രീം കോടതി

ആശുപത്രികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ : കേരള ഹൈക്കോടതി വിധി പരിശോധിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന ചികിത്സകളുടെയും ഈടാക്കുന്ന ഫീസും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകും വിധം പ്രദര്‍ശിപ്പിക്കണമെന്നതടക്കം കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.ഹുസൈന്‍ കോയ തങ്ങളും കേരള സ്വകാര്യ ആശുപത്രി അസോസിയേഷനുമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്. 2026 ഫെബ്രുവരി മൂന്നിന് ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും. കേസിന്‍റെ അടുത്ത ഹിയറിങ് വരെ അസോസിയേഷനിലെ അംഗങ്ങള്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി തീര്‍പ്പാക്കും വരെ നടപടി പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

വിഷയത്തില്‍ കേന്ദ്രത്തെ കക്ഷി ചേര്‍ക്കാനും പരാതിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത്തയുടെ സഹായം തേടാനും നിര്‍ദ്ദേശിച്ചു. നിയമത്തിന്‍റെ പത്തൊന്‍പതാം വകുപ്പ് പ്രകാരം അവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരാനും കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യന്‍ കോടതിയെ ബോധിപ്പിച്ചു.ഇക്കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ വിധി പ്രസ്‌താവം നടത്തിയത്. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം 2018ലെ വിവിധ വകുപ്പുകളെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഡിവിഷന്‍ ബെഞ്ച് ശരി വയ്ക്കുകയായിരുന്നു.ജൂണ്‍ 23ലെ സിംഗിള്‍ ബെഞ്ച് വിധി ശരി വച്ച ഡിവിഷന്‍ ബെഞ്ച് നിയമത്തിന്‍റെ ഫലപ്രദമായ നടത്തിപ്പിനായി ചില മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചു. ഇതിന്‍റെ ആമുഖത്തിന്‍റെ ആത്മാവും നിയമത്തിന്‍റെ ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.നിയമത്തിലെ വകുപ്പുകള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 78 വര്‍ഷമായി നിലവിലുള്ള ക്ഷേമ നിയമമാണിതെന്നും കോടതി എടുത്ത് പറഞ്ഞു. ഇതിലൂടെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.രള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്( രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം 2018ലെയും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്സ് (റെഗുലേഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ 2018ലെയും വിവിധ വകുപ്പുകളെ ചോദ്യം ചെയ്‌തായിരുന്നു ഹര്‍ജി. ഓരോ ചികിത്സകള്‍ക്കും ഈടാക്കുന്ന ഫീസടക്കമുള്ളവ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണമെന്നതടക്കം നിയമത്തിലെ വിവിധ പ്രൊവിഷനുകളെയും ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്‌തിരുന്നു.