ജോലി വാഗ്ദാനം ചെയ്ത് പീഡനം: പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

പാലക്കാട്: നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ദളിത് യുവതിയുടെ പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 24-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കൗണ്‍സിലര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രശോഭ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പലതവണ അതിക്രമത്തിന് ഇരയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. ജോലി ആവശ്യത്തിനായി കാറില്‍ കൊണ്ടുപോകുന്നതിനിടെയും ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഉപദ്രവിച്ചു. നഗരത്തിലെ ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും.പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രശോഭ് എന്നത് സംഭവത്തിന് രാഷ്ട്രീയമാനം നല്കുന്നു. മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളില്‍പ്പെട്ട സമയത്ത് പ്രശോഭിന് വേണ്ടി വോട്ട് തേടി പാലക്കാട്ടെത്തിയത് ചര്‍ച്ചയായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രശോഭ് ആദ്യം പോയതും രാഹുലിനെ കാണാനായിരുന്നു. ഈ ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശോഭ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമത്തിനുമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് 'സ്കൂള്‍ ഓഫ് ഇമ്മോറല്‍ സ്റ്റഡീസ്' ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും? കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി.കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ് പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്കൂള്‍ ലീഡര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. കൗണ്‍സിലര്‍ക്ക് ഇതിനൊക്കെ ധൈര്യം കിട്ടിയത് എങ്ങനെയാണ് എന്നതാണ് ചോദ്യം. ഹെഡ്മാഷിനും ക്ലാസ് ടീച്ചര്‍ക്കും ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചു കാണുമെന്നും സുരേഷ് ബാബു പറഞ്ഞു.
"പാലക്കാട് ഒന്നല്ല ,പല മാങ്കൂട്ടങ്ങള്‍" : ശോഭ സുരേന്ദ്രന്
പാലക്കാട് ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഢന പരാതിയെന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്.കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നുംഅറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന് പ്രതികരിച്ചു.