ശിരോവസ്ത്ര വിവാദം : വിദ്യാർത്ഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു.

ശിരോവസ്ത്ര വിവാദം : വിദ്യാർത്ഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു.

എറണാകുളം:  പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥിനി ഇനി സ്കൂളിലേക്ക് ഇല്ല. സ്കൂളിൽ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. .ഇന്നലെ രാത്രി മുതൽ കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്.പിന്നീടാണ് കുട്ടി ഇനി ആ സ്‌കൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്. വിവാദത്തിന് പിന്നാലെ സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു.പിന്നീട് സ്കൂൾ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയിൽ ആയിരുന്നു.ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്‌മെന്റ്. സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്ന് വിഷയത്തിൽ പരിഹാരം ഉണ്ടായിരുന്നു. തുടർന്നും കുട്ടിയെ ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.ഈ മാസം ഏഴിനാണ് സംഭവം. സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലായിരുന്നു പ്രശ്നത്തിന് പരിഹാരം ഉണ്ടായത്.

കുട്ടിയുടെ പിതാവ്  ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സ്‌കൂളിൽ പഠനം തുടരാൻ താൽപ്പര്യം ഇല്ല എന്നകാര്യം വ്യക്തമാക്കിയിട്ടുണ്ട് .കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് .

" ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളിൽ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ  പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ.നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്കൂൾ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർഥിക്കുന്നു" 

ഇന്നുരാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് പിതാവ് അറിയിച്ചിട്ടുണ്ട്.