ശബരിമല പൊലീസ് കൺട്രോളറിൻ്റെ സ്വഭാവ ശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

ശബരിമല പൊലീസ് കൺട്രോളറിൻ്റെ   സ്വഭാവ ശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കൺട്രോളറെ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയതായി നിയമിച്ച ആർ കൃഷ്‌ണകുമാറിൻ്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സർവീസ് കാലയളവിലെ പ്രകടനം, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങി മുഴുവൻ വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ സമർപ്പിക്കണം. തുടർച്ചയായി രണ്ട് വർഷത്തിലേറെ സന്നിധാനം, പമ്പ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മുഴുവൻ വിവരങ്ങളും വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററായ എ.ഡി.ജി.പിക്കാണ് ഹൈക്കോടതിയുടെ നിർദേശം.സന്നിധാനത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പൊലീസ് കൺട്രോളറായ ഉദ്യോഗസ്ഥനെ മാറ്റിയായിരുന്നു കൃഷണകുമാറിനെ നിയമിച്ചത്. ഒരേ ഉദ്യോഗസ്ഥനെ ദീർഘകാലം തുടരാനനുവദിക്കുന്നത് സുതാര്യതയേയും കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

എന്നാൽ പുതിയതായി നിയമിക്കപ്പെട്ട കൃഷ്‌ണ കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്ന കാരണത്താലാണ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും പറയപ്പെടുന്നു. സന്നിധാനത്തെ പൊലീസ് കൺട്രോളറെ മാറ്റി പുതിയ നിയമനം നടത്തിയ വിവരം ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് ഹൈക്കോടതിയെ അറിയിച്ചത്. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെ ശബരിമലയിലെ ഭരണപരവും സുരക്ഷാപരവുമായ കാര്യങ്ങളിലും ഹൈക്കോടതി പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തേനിയിൽ അന്തർസംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കലക്‌ടർ ദിനേശൻ ചെറുവാറ്റ്, തേനി കലക്‌ടർ രഞ്ജിത്ത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് കുമളിയിൽ യോഗം ചേർന്നത്. യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.